ചെന്നൈ: ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നാണ് വിവാഹം. എത്രത്തോളം മനോഹരമാക്കാമോ അത്രത്തോളം മനോഹരവും വ്യത്യസ്തവുമായ രീതിയിൽ വിവാഹം നടത്താനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ നടന്ന ഒരു വിവാഹ വാർത്തയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
തമിഴ്‌നാട് സ്വദേശികളായ ചിന്നദുരെയുടെയും ശ്വേതയുടെയും വിവാഹമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. എന്താണ് ഈ വിവാഹത്തിന്റെ പ്രത്യേകതയെന്നല്ലേ… മറ്റൊന്നുമല്ല, ഈ വിവാഹം നടന്നിരിക്കുന്നത് കടലിനടിയിൽ വെച്ചാണ്. ചെന്നൈയിലെ നീലൻകാരായി തീരത്ത് വെള്ളത്തിനടിയിൽ 60 അടി താഴ്‌ച്ചയിലായിരുന്നു ഇവരുടെ വിവാഹം.
തിങ്കളാഴ്‌ച്ച രാവിലെ 7.30 നാണ് കടലിനെ സാക്ഷിയാക്കി ചിന്നദുരൈ ശ്വേതയുടെ കഴുത്തിൽ താലി ചാർത്തിയത്. സോഫ്റ്റ് വെയർ എഞ്ചിനീയറും സ്‌കൂബാ ഡൈവറുമാണ് ചിന്നദുരൈ. വിവാഹ വസ്ത്രത്തിന് പുറത്ത് സ്‌കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചാണ് ഇരുവരും കടലിനടിയിലേക്ക് പോയത്. വിവാഹം വെള്ളത്തിനടിയിൽ വെച്ച് വേണമെന്നുള്ളത് ചിന്നദുരൈയുടെ വലിയ ആഗ്രഹമായിരുന്നു. ഇക്കാര്യം അറിയിച്ചപ്പോൾ ആദ്യം ശ്വേതയുടെ വീട്ടുകാർ എതിർത്തെങ്കിലും ശ്വേതയുടെ താത്പര്യ പ്രകാരം തീരുമാനം മാറുകയായിരുന്നു.
പിന്നീട് ശ്വേത സ്‌കൂബ ഡ്രൈവിംഗ് പഠിച്ചു. ചിന്നദുരൈ അംഗീകൃത സ്‌കൂബ ഡൈവറാണെങ്കിലും ശ്വേത വിവാഹത്തിന് വേണ്ടി മാത്രം ഒരു മാസത്തെ പരിശീലനം നേടുകയായിരുന്നു. 45 മിനിട്ട് നേരം വെള്ളത്തിനടിയിൽ ചെലവഴിച്ച ശേഷമായിരുന്നു വിവാഹ ചടങ്ങുകൾ.
കടലിനടിയിൽ വെച്ച് പൂച്ചെണ്ട് നൽകിയ ശേഷം ചിന്നദുരൈ ശ്വേതയുടെ കഴുത്തിൽ താലി ചാർത്തുകയായിരുന്നു. തന്റെ ജീവിതത്തിന്റെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നായിരുന്നു വിവാഹ നിമിഷമെന്ന് ശ്വേത പറഞ്ഞു. കടൽ ജീവികൾക്കിടയിൽ വെള്ളത്തിനടിയിൽ വിവാഹം കഴിക്കുന്നത് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് ചിന്നദുരൈ വ്യക്തമാക്കി. താലി കെട്ടിന് ശേഷം കരയിലെത്തിയാണ് മറ്റ് വിവാഹ ചടങ്ങുകൾ ഇരുവരും പൂർത്തിയാക്കിയത്. തീരദേശ പോലീസിൽ നിന്നും അനുമതി വാങ്ങിയ ശേഷമായിരുന്നു വിവാഹം.
Comments