കറാച്ചി: സെനറ്റിന്റെ തീരുമാനത്തെ മറികടന്ന ഇമ്രാൻഖാന്റെ നയങ്ങളെ വിമർശിച്ച് പ്രതിപക്ഷം. പാക് ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളെ എതിർക്കാൻ അവകാശമുള്ള സംവിധാനമാണ് പാകിസ്താനിലെ സെനറ്റ്. വരാനിരിക്കുന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ ഓപ്പൺ ബാലറ്റ് സംവിധാനം തീരുമാനിച്ച നടപടിയാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. ഭരണകൂട നടപടി പാർലമെന്റിനേയും ഭരണഘടനയേയും അവഹേളിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സെനറ്റ് തെരഞ്ഞെടുപ്പ് പാകിസ്താൻ ഭരണഘടനയുടെ 226 വകുപ്പനുസരിച്ച് നടന്നില്ലെങ്കിൽ സഭാംഗങ്ങൾക്കെല്ലാം വോട്ട് ചെയ്യാൻ അവസരം നൽകണമെന്നാണ് പുതിയ ഓർഡിനൻസിൽ പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഭരണകൂടത്തിനെ വിമർശിച്ച് രംഗത്തെത്തിയും പ്രതിപക്ഷം ഓർമ്മിപ്പിച്ചു. സെനറ്റ് എന്നത് പക്വമതികളടങ്ങുന്ന ഏറെ ഗൗരവം നിറഞ്ഞ ഫോറമാണെന്ന് മറക്കരുതെന്നാണ് ജസ്റ്റിസ് ഓർമ്മപ്പെടുത്തിയത്.
പാകിസ്താൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രമേ ഓർഡിനൻസ് പാസ്സാവുകയുള്ളു. അത്രയും ഭൂരിപക്ഷമില്ലാത്ത ഇമ്രാൻ ഖാന്റെ തെഹരീക് ഇ ഇൻസാഫ് പാർട്ടിക്ക് എങ്ങനെ ഓർഡിനൻസ് ഇറക്കാൻ സാധിക്കു മെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. സെനറ്റ് തെരഞ്ഞെടുപ്പിന് വെറും ഒരു മാസം മാത്രം ബാക്കിനിൽക്കേ എന്തുകൊണ്ടാണ് ഓർഡിനൻസ് കൊണ്ടു വന്നതെന്ന് വ്യക്തമാക്കണമെന്നും പാകിസ്താൻ പീപ്പിൾസ് പാർട്ടി പറഞ്ഞു. സെനറ്റ് സംവിധാനങ്ങളിലെന്തെങ്കിലും മാറ്റം വരുത്തണമെന്ന കാര്യത്തിൽ പ്രതി പക്ഷവുമായി യാതൊരു ധാരണയും ഇമ്രാൻഖാൻ ഉണ്ടാക്കിയില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
Comments