ന്യൂഡൽഹി: രാജ്യസഭയിൽ കോൺഗ്രസിന്റെ കക്ഷി നേതാവായി മല്ലികാർജ്ജുൻ ഖാർഗെയെ നിയമിക്കും. ഗുലാം നബി ആസാദ് വിരമിച്ച സാഹചര്യത്തിലാണ് ഗാർഗയെ പരിഗണക്കുന്നത്. രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് കത്ത് നൽകിയെന്നാണ് സൂചന.
കഴിഞ്ഞ ലോകസഭയിൽ 78കാരനായ ഖാർഗെ കോൺഗ്രസ്സ് പാർലമെന്ററി നേതാവായിരുന്നു. കഴിഞ്ഞ ജൂണിലാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019ൽ ലോകസഭാ തെരഞ്ഞെടുപ്പിലാണ് ഖാർഗെയ്ക്ക് ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. കർണ്ണാടകയിൽ നിന്നും രാജ്യസഭ പ്രതിപക്ഷ നേതൃ ചുമതലയിലെത്തുന്ന രണ്ടാമത്തെ കോൺഗ്രസ്സ് നേതാവാണ് ഖാർഗെ. ആദ്യമെത്തിയത് എം.എസ്.ഗുരുപാദസ്വാമിയായിരുന്നു.
ഈ വരുന്ന 15-ാം തീയതിയാണ് ഗുലാം നബി ആസാദിന്റെ രാജ്യസഭയിലെ കാലാവധി അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം വിരമിക്കുന്ന എല്ലാ നേതാക്കൾക്കും സഭ യാത്ര അയപ്പ് നൽകിയിരുന്നു. ഗുലാം നബി ആസാദുമായുള്ള ദീർഘകാലത്തെ രാഷ്ട്രീയ ബന്ധം എടുത്ത് പറഞ്ഞ് നരേന്ദ്രമോദിയുടെ വികാര നിർഭരമായ പ്രസംഗവും മറുപടി നൽകിയ ഗുലാം നബിയുടെ പ്രസംഗവും ഏറെ ചർച്ചയായതാണ്.
Comments