മുംബൈ: നിശ്ചയ ദാർഢ്യത്തിനും ആത്മ വിശ്വാസത്തിനും മുൻപിൽ ശാരീരിക പരിമിതികൾ തടസമല്ലെന്ന് പറയാറുണ്ട്. എന്നാൽ അത് ലോകജനതയ്ക്ക് മുന്നിൽ തന്റെ ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ജിയാ റായ് എന്ന 12 വയസുകാരി. അറബിക്കടലിൽ 36 കിലോമീറ്റർ നീന്തി ലോകറെക്കോഡിൽ ഇടം നേടിയിരിക്കുകയാണ് ജിയാ റായ്. ജന്മനാ ഓട്ടിസം ബാധിച്ച കുട്ടിയാണ് ജിയാ റായ്.
തന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ശാരീരിക വെല്ലുവിളികൾ തടസമല്ലെന്ന് മറ്റുള്ളവർക്ക് മുന്നിൽ കാട്ടിക്കൊടുത്തു കൊണ്ടാണ് ജിയ ലോകറെക്കോഡിലേക്ക് നീന്തിക്കയറിയത്. മുംബൈയിലെ ബാന്ദ്ര-വേർലി സീ ലിങ്ക് മുതൽ ഗേറ്റ് വേ ഓഫ് ഇന്ത്യ വരെയുള്ള 36 കിലോമീറ്റർ ദൂരം എട്ടു മണിക്കൂർ 40 മിനിട്ട് നേരം കൊണ്ടാണ് ജിയ നീന്തിക്കയറിത്.
നേവി ഉദ്യോഗസ്ഥനായ മദൻ റായിയുടെ മകളാണ് ജിയ. ഓട്ടിസം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ജിയ ഇത്തരമൊരു ഉദ്യമം നടത്തിയത്. ബുധനാഴ്ച്ച രാവിലെ മൂന്നരയോടെ നീന്തൽ ആരംഭിച്ച ജിയ ഉച്ചയ്ക്ക് 12.30 ഓടെ ചരിത്ര നേട്ടത്തിലേക്ക് നീന്തി അടുത്തു. നിറഞ്ഞ കയ്യടിയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ജിയയെ വരവേറ്റത്.
Comments