മലയാളി മനസിൽ വിസ്മയം തീർത്തിരിക്കുകയാണ് മോഹൻലാൽ -ജിത്തുജോസഫ് കൂട്ടുകെട്ടിൽ നിർമ്മിച്ച ദൃശ്യം 2. ആമസോൺ പ്രൈമിൽ ഇന്ന് റിലീസ് ആയത് മുതൽ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ച് വരുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളും ദൃശ്യം 2 ന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. സിനിമയുടെ റിലീസിന് ശേഷം ജീവിതത്തിന്റെ നിർണായക വഴിത്തിരിവായി മാറിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ചിത്രത്തിലെ നിർണ്ണായക കഥാപാത്രം ചെയ്ത നടി ആശ ശരത്ത്.
തന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ് തന്നെയാണ് ദൃശ്യം 2 വിലെ ഗീതാ പ്രഭാകർ എന്നാണ് ആശ ശരത്ത് പറഞ്ഞത്. ദൃശ്യം ലൊക്കേഷനിൽ എനിക്ക് ഒത്തിരി ഒത്തിരി ഓർമ്മകളാണുള്ളത്. ഒരു കൂട്ടുകെട്ടിന്റെ വിജയം തന്നെയാണ് ദൃശ്യത്തിന്റെ വിജയം. ചിത്രത്തിൽ വളരെ കരുത്തുറ്റ കഥാപാത്രമായിരുന്നു എൻറേത്. എക്കാലവും എന്നെ പ്രേക്ഷകർ ഓർമ്മിക്കുന്ന പോലീസ് ഓഫീസർ തന്നെയാണ് ഗീതാ പ്രഭാകർ. എനിക്കേറെ അത്ഭുതവും വിസ്മയവും തീർത്ത അനുഭവമായിരുന്നു ദൃശ്യത്തിലേത്, ആശ ശരത്ത് പറഞ്ഞു.
പറയാൻ ഏറെയുണ്ട് എങ്കിലും ലാലേട്ടനുമായുള്ള ഒരു സീനാണ് ഇന്നും തന്നെ അത്ഭുതപ്പെടുത്തുന്നതെന്നാണ്് ആശാ ശരത്ത് പറഞ്ഞത്. ലാലേട്ടന്റെ മുഖത്തടിക്കുന്ന ഒരു സീനുണ്ട് ചിത്രത്തിൽ. എനിക്ക് ഭയങ്കര ടെൻഷനായിരുന്നു. എന്റെ കഥാപാത്രത്തിന് അങ്ങനെയൊരു സീൻ അനിവാര്യമായിരുന്നു. ഞാൻ ലാലേട്ടന്റെ മുഖത്തടിക്കുക, അയ്യോ എനിക്ക് ഓർക്കാൻപോലും വയ്യ. പക്ഷേ ലാലേട്ടനും ജിത്തുസാറും വളരെ കൂളായിട്ട് തന്നെയാണ് ആ സീനെടുത്തത്. ലാലേട്ടൻ പറഞ്ഞു കഥാപാത്രമാണ് അതിലൊന്നും ഒരു കാര്യവുമില്ല. അങ്ങനെ വളരെ രസകരമായിട്ടായിരുന്നു ആ സീൻ ഷൂട്ട് ചെയ്തത്. എങ്കിലും ആ ഞെട്ടൽ ഇന്നും തന്നെ വിട്ട് പോയിട്ടില്ലെന്ന് ആശ ശരത്ത് പറയുന്നു.
വളരെയേറെ ആർജ്ജവമുള്ള ആ വേഷം എനിക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ജിത്തുസാറിനോടും ലാലേട്ടനോടും ഒത്തിരി സ്‌നേഹമുണ്ട്. എല്ലായിടത്തുനിന്നും പോസിറ്റീവായ ധാരാളം മെസ്സേജുകൾ വരുന്നുണ്ട്. ദൃശ്യത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ദൈവാനുഗ്രഹമായിത്തന്നെ കാണുന്നു. ഇതുവരെ ചെയ്ത എല്ലാവേഷങ്ങളും ദൈവാനുഗ്രഹത്താൽ ശ്രദ്ധേയവും മികച്ചതുമായിരുന്നു. ഇപ്പോൾ ദൃശ്യം 2 വിലെ ഗീതാ പ്രഭാകറെയും പ്രേക്ഷകർ ഏറ്റെടുത്തതിൽ ഒത്തിരി ഒത്തിരി നന്ദി എന്നു ആശ ശരത്ത് പറയുന്നു.
Comments