ലണ്ടൻ: കൊറോണ വൈറസിന്റെ വകഭേദ വ്യാപനം രൂക്ഷമായതോടെ ഏർപ്പെടുത്തിയ ലോക് ഡൗൺ ജൂണിൽ പിൻവലിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ജനിതക മാറ്റം വന്ന വൈറസ് ബാധയാണ് അതിവേഗം ബ്രിട്ടനിൽ പടരുന്നത്. ജനുവരിയിലാണ് വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങാൻ ബോറിസ് ജോൺസൻ തീരുമാനം എടുത്തത്. വാക്‌സിൻ വിതരണം അതിവേഗം നടത്തുന്നതിനാൽ ലോക്ഡൗൺ ജൂണിൽ പിൻവലിക്കുമെന്നാണ് ബോറിസ് ജോൺസൻ പറയുന്നത്.
‘കൊറോണ വൈറസിനെതിരായ വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു. ഏപ്രിൽ 12 ഓടെ പൊതു സ്ഥലങ്ങളെല്ലാം തുറക്കും. കടകളും മുടിവെട്ട് സ്ഥാപനങ്ങളും വ്യായാമശാലകളും ഹോട്ടലുകളും തുറക്കും. മെയ് മാസം മുതൽ കുടുംബങ്ങളുടെ ചടങ്ങുകൾ നടത്താൻ അനുവാദം നൽകും. ജൂൺ 21ന് ലോക്ഡൗൺ പിൻവലിക്കാനാണ് നിലവിലെ ധാരണയെന്നും ബോറിസ് ജോൺസൻ പറഞ്ഞു.
കൊറോണ പൂർണ്ണമായും മുക്തമായ ഒരു ബ്രിട്ടനെന്നോ ലോകമെന്നോ ചിന്തിക്കുന്നതിൽ ഇനി അർത്ഥമില്ല. എല്ലായിപ്പോഴും വൈറസ് ബാധയെ നാം കരുതിയിരിക്കണം. വ്യക്തിപരമായി വാക്‌സിനെടുത്ത് പ്രതിരോധ ശേഷികാക്കുക എന്നതാണ് ഏക മാർഗ്ഗമെന്നും ബോറിസ് ജോൺസൻ പറഞ്ഞു.
Comments