തിരുവനന്തപുരം: രാഹുൽ ഗാന്ധിയും കോൺഗ്രസ്സും മിക്ക സംസ്ഥാനങ്ങളിലേയും പ്രാദേശിക പാർട്ടികൾക്ക് ബാദ്ധ്യതയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. തിരുവനന്ത പുരത്ത് ബി.ജെ.പി തെരഞ്ഞെടുപ്പ് ഓഫീസിന്റെ ഉദ്ഘാടനത്തിനിടെയാണ് പ്രഹ്ലാദ് ജോഷി കോൺഗ്രസിനെ പരിഹസിച്ചത്.
കേരളത്തിൽ ഇടതുപക്ഷവും കോൺഗ്രസ്സും കനത്ത പോരാട്ടത്തിലാണ്. യഥാർത്ഥത്തിലുള്ള ഗുസ്തിയാണ് നടക്കുന്നത്. എന്നാൽ ഡൽഹിയിലെത്തിയാലോ ഇതുപോലെ രണ്ടു സുഹൃത്തു ക്കളെ കാണാനാകില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. പശ്ചിമ ബംഗാളിലും ഇതു തന്നെയാണ് അവസ്ഥ. മമത ബാനർജിയുമായി ചേർന്ന് എങ്ങനെയെങ്കിലും അധികാരത്തിലെത്താനാണ് ശ്രമം. എന്നാൽ മമതക്കൊപ്പം ഇടതുപക്ഷത്തെയും കൂട്ടുപിടിച്ച് കോൺഗ്രസ്സ് മതപ്രീണന നയം പയറ്റുകയാണ്. എവിടെയൊക്കെ കൂട്ടുപിടിച്ചിട്ടുണ്ടോ അവിടെയൊക്കെ പ്രദേശിക പാർട്ടികൾക്ക് കോൺഗ്രസ് ബാദ്ധ്യത മാത്രമാണ്.
ഇരട്ടത്താപ്പിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രണ്ടു മുന്നണികളെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരള ജനത ഇരുമുന്നണികളുടേയും ഈ കളികൾ ധാരാളം കണ്ടു കഴിഞ്ഞു. ഇനി അവർക്കാവശ്യം നരേന്ദ്രമോദി നയിക്കുന്ന ജനാധിപത്യ സഖ്യം മാത്രമാണ്. കേന്ദ്രസർക്കാറിന്റെ നയങ്ങളെ എങ്ങനെ ജനങ്ങളിലെത്തിക്കാതിരിക്കാം എന്നാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രന്റ് ഇന്ന് ലെഫ്റ്റ് ഡ്യൂപ്ലിക്കേറ്റ് ഫ്രന്റായിരിക്കുന്നു. എല്ലാ കേന്ദ്രപദ്ധതികളും പേരുമാറ്റി സ്വന്തം സ്റ്റിക്കറൊട്ടിക്കലല്ലാതെ ഒന്നും ചെയ്യുന്നില്ല.
കർഷകസമരത്തെ പ്രക്ഷോഭമാക്കിമാറ്റാൻ ശ്രമിച്ച കോൺഗ്രസ്സും മറ്റ് ഇടതുപക്ഷവും മുൻപ് തീരുമാനിച്ച കാർഷിക നിയമം തന്നെയാണ് നരേന്ദ്രമോദി നടപ്പാക്കുന്നത്. ഇത് പാർലമെന്റിൽ വെച്ചപ്പോൾ ഒന്നും പറയാനില്ലാതെ കോൺഗ്രസ്സ് കുഴങ്ങിയത് മാദ്ധ്യമസുഹൃത്തുക്കളും രാജ്യത്തെ ജനങ്ങളും കണ്ടതല്ലേ എന്നും ജോഷി ചോദിച്ചു. കോൺഗ്രസ്സ് വൻ അഴിമതിയിലൂടെ ഭരണം നഷ്ടപ്പെട്ട പാർട്ടിയാണ്. കേരളത്തിൽ സോളാർ വിഷയത്തിലൂടെ ഭരണം തെറിച്ചു. പകരം വന്ന എൽ.ഡി.എഫ് രാജ്യാന്തര സ്വർണ്ണക്കടത്തിലും ലൈഫ് മിഷനിലും കുടുങ്ങിക്കിടക്കുന്നു. പ്രമുഖ നേതാക്കളുടെ മക്കൾ മയക്കുമരുന്ന്കേസ്സിൽ അകത്ത് കിടക്കുന്നു. ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ടെന്നും തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും ജോഷി പറഞ്ഞു.
Comments