ഇസ്ലാമാബാദ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച പാക് എംപിയ്ക്കെതിരെ പരാതി. ജമിയത്ത്- ഉൽമ-ഇ- ഇസ്ലാം നേതാവ് മൗലാനാ സലാലുദ്ദീൻ അയൂബിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്ത്രീകളുടെ ഉന്നമനത്തിനായി ചിത്രാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻജിഒയാണ് മന്ത്രിയ്ക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. മന്ത്രിയും പെൺകുട്ടിയും തമ്മിലുള്ള വിവാഹം പാക് മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘടന പരാതിയുമായി പോലീസിനെ സമീപിച്ചത്.
ബാലൂചിസ്താൻ സ്വദേശിനായ 14 കാരിയെ മന്ത്രി നിർബന്ധിച്ച് കല്യാണം കഴിച്ചതായി പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ സമ്മത പ്രകാരമല്ല വിവാഹം നടന്നത്. പെൺകുട്ടിയെക്കാൾ നാലിരട്ടി പ്രായം കൂടുതലാണ് മന്ത്രിയ്ക്കെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ചിത്രാൽ ഇൻസ്പെക്ടർ സജ്ജാദ് അഹമ്മദിനാണ് കേസിന്റെ അന്വേഷണ ചുമതല. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പെൺകുട്ടിയുടെ ജുഗ്ഹൂറിലെ സ്‌കൂളിൽ എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Comments