ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ വിരമിക്കുന്നു. ക്രിക്കറ്റിന്റെ ലോകത്തിനോട് വിട പറയുന്നതായി താരം തന്നെയാണ് അറിയിച്ചത് .
‘ എന്റെ ജീവിതത്തിലെ ഈ ഇന്നിംഗ്സിന് പൂർണ്ണ വിരാമമിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാ തരത്തിലുമുള്ള കളികളിൽ നിന്നും ഞാൻ ഔദ്യോഗികമായി വിരമിക്കുന്നു. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും ടീമുകൾക്കും പരിശീലകർക്കും രാജ്യം മുഴുവൻ നൽകിയ എല്ലാ പിന്തുണയ്‌ക്കും സ്നേഹത്തിനും ഞാൻ പൂർണ്ണഹൃദയത്തോടെ നന്ദി പറയുന്നു. ഭാവിയിലും നിങ്ങൾ എന്നെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ‘ യൂസഫ് പഠാൻ കുറിച്ചു.
ഇന്ത്യയ്‌ക്കായി രണ്ട് ലോകകപ്പുകൾ നേടിയതും സച്ചിൻ തെണ്ടുൽക്കറെ ചുമലിൽ കയറ്റിയതും തന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളാണെന്നും അദ്ദേഹം കുറിച്ചു . ‘ എംഎസ് ധോനിക്ക് കീഴിൽ അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തി, ഷെയ്ൻ വോണിന് കീഴിൽ ഐപിഎൽ അരങ്ങേറ്റം, ജേക്കബ് മാർട്ടിന്റെ കീഴിൽ രഞ്ജി അരങ്ങേറ്റം, എന്നിൽ വിശ്വസിച്ചതിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. രണ്ടുതവണ ഐപിഎൽ ട്രോഫി നേടിയ ഗൗതം ഗംഭീറിനോട് ഞാൻ നന്ദി പറയുന്നു. ഔദ്യോഗിക ജീവിതത്തിലെ ഉയർച്ചയിലും താഴ്ചയിലും എല്ലായ്പ്പോഴും എനിക്കായി ഉണ്ടായിരുന്ന എന്റെ സഹോദരൻ ഇർഫാൻ പഠാനും നന്ദി പറയുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഒപ്പം വിരമിക്കൽ എന്നതിലൂടെ ക്രിക്കറ്റുമായുള്ള ബന്ധം അവസാനിച്ചുവെന്ന് അർത്ഥമാക്കുന്നില്ലെന്നും . ഒന്നിനും തന്നെ ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്താൻ കഴിയില്ലെന്നും, കായികരംഗത്തോടുള്ള അഭിനിവേശം അതേപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു
2001-02ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലൂടെയാണ് യൂസഫ് പഠാൻ അരങ്ങേറ്റം നടത്തുന്നത്. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി-20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും യൂസഫ് മികച്ച പ്രകടനം കാഴ്ചവെച്ചു. ടി20 യിലെ തന്റെ ആദ്യ ഓവറിൽ വെറും 5 റൺസ് മാത്രം വിട്ടുകൊടുത്ത യൂസുഫ് ആ മത്സരത്തിൽ 8 പന്തുകളിൽ 15 റൺസ് നേടി.















