പുൽവാമ: ജമ്മുകശ്മീരിലെ ഭീകരവേട്ടയിൽ ജയ്‌ഷെ ഭീകരൻ പിടിയിൽ. നിരവധി ഗ്രനേഡുകളുമായി സഞ്ചരിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പുൽവാമ ജില്ലയിലാണ് സംഭവം. ഭീകരർക്കെതിരെ ശക്തമായ റെയ്ഡ് തുടരുന്ന ജമ്മുകശ്മീർ മേഖലയിൽ ഭീകരർ ലക്ഷ്യമിട്ട വൻ ആക്രമണ പദ്ധതി ആണ് തകർത്തതെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി.
ജമ്മുകശ്മീരിലെ ത്രാൾ പ്രദേശത്തെ ലാറോ ജാഗീറിലെ മുസാമിൽ ക്വാദിർ ബട്ടാണ് പിടിയിലായത്. ഇയാൾ ജയ്‌ഷെ മുഹമ്മദിനായി ആക്രമണം നടത്തുന്ന സംഘത്തിലുള്ള ഭീകരനാണെന്ന് കശ്മീർ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ജമ്മുകശ്മീർ അതിർത്തിയിൽ ഇന്ത്യാ-പാക് വെടിനിർത്തൽ പ്രഖ്യാപിച്ചത് ഫെബ്രുവരി 24ന് രാത്രി മുതലാണ്. ഇതോടെ ഭീകരർ നുഴഞ്ഞുകയറാതിരിക്കാനാണ് സൈന്യത്തിന്റെ ശ്രദ്ധ. ഇതിന്റെ ഭാഗമായി എല്ലാ പട്ടണങ്ങളിലും റെയ്ഡ് ശക്തമായി തുടരുകയാണ്. പോലീസിനൊപ്പം സി.ആർ.പി.എഫ് സംഘമാണ് ഭീകരരെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം കൃഷ്ണ ധാബ എന്ന കച്ചവട ശൃഖലയുടെ ഉടമയുടെ മകൻ ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കേ മരണപ്പെട്ടു. ലഷ്‌ക്കർ ഭീകരരാണ് ആക്രമണം നടത്തിയത്. വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾ കശ്മീരിൽ സന്ദർശനം നടത്തിയ ഫെബ്രുവരി 17നാണ് കൃഷ്ണ ധാബ ഉടമയ്‌ക്കെതിരെ ആക്രമണം നടന്നത്.















