തിരുവനന്തപുരം: രണ്ടാം ഘട്ട വാക്സിനേഷൻ രാജ്യത്ത് പുരോഗമിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ 21 ലക്ഷം വാക്സിൻ ഡോസ് കൂടി എത്തിക്കാനൊരുങ്ങി കേന്ദ്രം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മാർച്ച് ഒൻപതിന് 21 ലക്ഷം ഡോസ് കൊറോണ വാക്സിൻ കേരളത്തിലെത്തുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കൊവിൻ സൈറ്റിൽ രജിസ്ട്രേഷൻ സുഗമമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി കൊറോണ വാക്സിനേഷൻ സെന്ററുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. വാക്സിനെടുക്കാൻ നേരിട്ട് വരുന്നവർക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തും. കൊറോണ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് വന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം 13 ശതമാനമായി കുറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 2612 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2339 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,041 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.15 ആണ്. അതേസമയം രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തുമ്പോഴും കേരളത്തിലും മഹാരാഷ്ട്രയിലും രോഗികളുടെ എണ്ണം കൂടുന്നതിനെതിരെ കേന്ദ്രം വിമർശനവുമായെത്തിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയത്.
Comments