മാഡ്രിഡ്: സ്പാനിഷ് ലീഗിൽ അത്‌ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റം തടഞ്ഞ് റയൽ മാഡ്രിഡ്. അവസാന നിമിഷത്തിൽ റയൽ നേടിയ സമനില ഗോളാണ് അത്‌ലറ്റികോയുടെ വിലപ്പെട്ട രണ്ട് പോയിന്റ് നഷ്ടപ്പെടുത്തിയത്. ജയം നേടാനാകാതിരുന്നതിനാൽ അത് ലറ്റികോവിന് പിന്നിലുള്ള ബാഴ്സലോണയ്‌ക്ക് ഒന്നാം സ്ഥാനത്തേക്ക് ഒരു ജയം മാത്രം മതി. എതിരാളികളുടെ വലയിൽ കൂടുതൽ ഗോളടിച്ചതാണ് ബാഴ്സയ്‌ക്ക് മുൻതൂക്കം നൽകുന്നത്.
കളിയുടെ 15-ാം മിനിറ്റിൽ സുവാരസ് അത്‌ലറ്റികോവിനെ മുന്നിലെത്തിച്ചു. ലോറന്റേയുടെ മികച്ച പാസാണ് സുവാരസ് ഗോളാക്കിയത്. എന്നാൽ കളിയുടെ 88-ാം മിനിറ്റിൽ ബെൻസേമ റയലിന് നിർണ്ണായക സമനില നേടിക്കൊടുത്തു. കാസെമിറോയുടെ പാസാണ് കരീം ബെൻസേമ വലയിലെത്തിച്ചത്.
ലീഗിൽ അത്‌ലറ്റികോവിന് 25 മത്സരങ്ങളിലായി 59 പോയിന്റാണുള്ളത്. തൊട്ടുതാഴെ വെറും മൂന്ന് പോയിന്റ് വ്യത്യാസത്തിലാണ് ബാഴ്‌സലോണ രണ്ടാം സ്ഥാനത്തുള്ളത്. ഗോളടിച്ച എണ്ണത്തിൽ ബാഴ്‌സ അത്‌ലറ്റികോവിനേക്കാൾ മുന്നിലായതിനാൽ അടുത്ത മത്സരത്തിൽ ജയിച്ചാൽ ഈ സീസണിൽ ആദ്യമായി ലീഗിൽ ഒന്നാമന്മാരാകും. മൂന്നാം സ്ഥാനത്തുള്ള റയലിന് 54 പോയിന്റും നാലാമ തുള്ള സെവിയയ്‌ക്ക് 48 പോയിൻറുമാണുള്ളത്.
Comments