ന്യൂഡൽഹി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം അതിവിപുലമാ ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന് മുന്നോടിയായി ആഘോഷ പരിപാടികൾ തീരുമാനിക്കുന്ന സമിതിയുടെ ആദ്യയോഗം ഇന്ന് ഡൽഹിയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷം വഹിക്കും. വെർച്വൽ സംവിധാനത്തിലാണ് ആദ്യ യോഗം നടക്കുന്നത്. ഈ വർഷം സ്വാതന്ത്ര്യദിനം മുതലാണ് ആഘോഷം ആരംഭിക്കുക.
ആഗോള തലത്തിലും വിവിധ മേഖലകളിലും നടപ്പിലാക്കേണ്ട പരിപാടികളും ആഘോഷച്ചടങ്ങുകളും യോഗത്തിൽ ചർച്ച ചെയ്യും. അമൃത മഹോത്സവത്തിന്റെ രൂപത്തിൽ പരിപാടികളാസൂത്രണം ചെയ്യാനാണ് തീരുമാനം. 2021 ആഗസ്റ്റ് 15 മുതൽ 2022 ആഗസ്റ്റ് 15 വരെ നടക്കാനിരിക്കുന്ന മുഴുവൻ പരിപാടികളുടേയും മേൽനോട്ടം നേരിട്ട് പ്രധാനമന്ത്രി നിർവ്വഹിക്കും.
രാജ്യത്തെ എല്ലാ മേഖലകളിലേയും പ്രമുഖ വ്യക്തികളടങ്ങുന്ന 259 പേരടങ്ങുന്ന സമിതിയുടെ യോഗമാണ് ഇന്ന് നടക്കുന്നത്. എല്ലാ കേന്ദ്രമന്ത്രിമാരും, മുഖ്യ മന്ത്രിമാരും ഗവർണർമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ രംഗത്തു നിന്ന് ബി.ജെ.പിയുടെ ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ, കോൺഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, മറ്റ് പ്രധാന ദേശീയ പാർട്ടികളുടെ അദ്ധ്യക്ഷന്മാർ എന്നിവരും പങ്കെടുക്കും. ഇവർക്കൊപ്പം ജീവിച്ചിരിക്കുന്ന മുൻ പ്രധാനമന്ത്രിമാരായ ഡോ. മൻമോഹൻ സിംഗ്, എച്ച് ഡി. ദേവഗൗഡ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എ. ബോബ്ഡേ, സാമ്പത്തിക വിദഗ്ധൻ അമാർത്യസെൻ, മനുഷ്യാവകാശ പ്രവർത്തകൻ കൈലാസ് സത്യാർത്ഥി എന്നിവരും സമിതിയിലുണ്ട്.
Comments