ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയിൽ ആഗോള പ്രതിസന്ധികളെ ക്കുറിച്ച് വീണ്ടും ഇന്ത്യയുടെ സുപ്രധാന നിർദ്ദേശം. ലോകത്താകമാനമുള്ള ഐക്യരാഷ്‌ട്ര സമാധാന ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷ നൽകണമെന്നാണ് ആവശ്യം. സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ നിർദ്ദേശം. ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാണ് നിർദ്ദേശം വെച്ചത്.
ആഗോള തലത്തിൽ സമാധാന പ്രവർത്തകരെല്ലാം സവിശേഷമായ സുരക്ഷ വേണ്ടവരാണ്. എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന യു.എൻ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം. അതാത് രാജ്യങ്ങളുടേയോ ഐക്യരാഷ്‌ട്ര സംഘടനയുടേയോ കീഴിലുള്ള സുരക്ഷാ സൈന്യത്തിന്റെ സംവിധാനം മെച്ചപ്പെടുത്തണമെന്നും ഇന്ത്യ പറഞ്ഞു. ആഫ്രിക്കൻ മേഖലകളിലും ഏഷ്യൻ രാജ്യങ്ങളിലും നിലവിലെ സുരക്ഷകൾ ഒട്ടും പര്യാപ്തമല്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ആഫ്രിക്കൻ രാജ്യമായ മാലിയിലടക്കം മൂന്ന് സമാധാന ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യന്തം അപലപനീയമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും സമാധാന പ്രവർത്തകർക്ക് നൽകണമെന്നും അവർ യാത്രചെയ്യുന്ന വാഹനങ്ങളിലും സാങ്കേതിക സംവിധാനങ്ങൾ ലഭ്യമാക്കണമെന്നും ഇന്ത്യ നിർദ്ദേശിച്ചു. ജനുവരി മുതൽ സുരക്ഷാ കൗൺസിലിന്റെ ഭാഗമായ ഇന്ത്യ ആഗോളഭീകരതയേയും മറ്റ് ആഭ്യന്തര കലഹങ്ങളെപ്പറ്റിയും നിർണ്ണായക നിർദ്ദേശങ്ങളിലൂടെ ഏറെ ശ്രദ്ധനേടുകയാണ്. ഐക്യരാഷ്‌ട്ര സുരക്ഷാ സേനയിലേക്ക് ഏറ്റവും കൂടുതൽ സൈനികരെ നൽകിയിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നിലവിലെ വാക്‌സിൻ വിതരണത്തിലും ഇന്ത്യയാണ് മുന്നിൽ.
Comments