ബംഗളൂരു: രാജ്യത്ത് കൊറോണ വാക്‌സിൻ സ്വീകരിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി കർണാടക സ്വദേശിനി. 103കാരിയായ കാമേശ്വരിയാണ് കൊറോണ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. ബെന്നാർഘട്ട റോഡിലെ അപ്പോളോ ആശുപത്രിയിൽ നിന്നാണ് കുത്തിവെപ്പെടുത്തത്. നേരത്തെ ഡൽഹിയിൽ സുമിത്ര ധാൻഡിയയെന്ന നൂറുവയസുകാരിയും വാക്‌സിൻ സ്വീകരിച്ചിരുന്നു.
ലഭ്യമായ കണക്കുകൾ അനുസരിച്ച് കൊറോണ വാക്‌സിൻ സ്വീകരിക്കുന്ന രാജ്യത്തെ ഏറ്റവും പ്രായം കൂടിയ വനിതയാണ് കാമേശ്വരിയെന്ന് അപ്പോളൊ ആശുപത്രി അധികൃതർ വ്യക്തമാക്കി. 77 കാരനായ മകൻ പ്രസാദ് റാവുവിനും കുടുംബാംഗങ്ങൾക്കുമൊപ്പം എത്തിയാണ് കാമേശ്വരി വാക്‌സിൻ സ്വീകരിച്ചത്.
103 വയസുകാരിയായ കാമേശ്വരി വാക്‌സിൻ സ്വീകരിച്ചത് എല്ലാവർക്കും പ്രചോദനമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. അരമണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാണ് കാമേശ്വരി ആശുപത്രിയിൽ നിന്നും മടങ്ങിയത്. വാക്‌സിൻ സ്വീകരിച്ച ശേഷം ഇവർക്ക് ഒരു ആരോഗ്യ പ്രശ്‌നവും ഇല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
അതേസമയം രാജ്യത്ത് ഇതുവരെ രണ്ടരക്കോടിയിലധികം പേർ വാക്‌സിൻ സ്വീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് ഒന്നിനാണ് രണ്ടാം ഘട്ട വാക്‌സിനേഷൻ ആരംഭിച്ചത്. 45നും 60നും മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഘട്ടത്തിൽ കൊവിഡ് വാക്‌സിൻ നൽകും. സ്ത്രീകളുടെ വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക പിങ്ക് ബൂത്തുകളും ക്രമീകരിച്ച് വരികയാണ്.
Comments