ആനപ്രേമികള്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. എന്നാല്‍ ആനയ്‌ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ആളുകള്‍ കുറവായിരിക്കും. അത്തരത്തില്‍ ആനകളെ തന്റെ ജീവിതത്തോട് ചേര്‍ത്തു വെച്ച ഒരാളുണ്ട് ഡോക്ടര്‍ കുശാല്‍ കന്‍വര്‍ ശര്‍മ. മുപ്പത്തിയഞ്ച് വര്‍ഷത്തില്‍ അധികമായി ഇദ്ദേഹം ആനകള്‍ക്കൊപ്പം കൂടിയിട്ട്. അതുകൊണ്ടു തന്നെ ആനഡോക്ടര്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ചെറുപ്പം മുതല്‍ തന്നെ ആനകളോട് ഏറെ താല്‍പര്യമുള്ള വ്യക്തിയായിരുന്നു കുശാല്‍ കന്‍വര്‍ ശര്‍മ. അദ്ദേഹത്തിന്റെ വീട്ടിൽ ലക്ഷ്മി എന്നു പേരുള്ള ഒരു ആന ഉണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ട ലക്ഷ്മി ആനയെ കുറിച്ചും, അതിന്റെ പുറത്തുകയറി ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചതും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഓര്‍മ്മകളാണ്.
ഈ ഓര്‍മ്മകള്‍ പിന്നീട് ആനകളോടുള്ള പ്രിയമായി മാറി. 1984 ല്‍ പ്രൊഫസര്‍ സുഭാഷ് ചന്ദ്ര പതക്കിനൊപ്പം ഒരു ആനയെ ചികിത്സിച്ചു കൊണ്ടാണ് ആനഡോക്ടറായുള്ള കുശാല്‍ കന്‍വര്‍ ശര്‍മ്മയുടെ തുടക്കം. പതിനായിരത്തിലേറെ ആനകള്‍ക്ക് ഇദ്ദേഹം പുതുജീവന്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഇന്ത്യയിലെയും ഇന്തോനേഷ്യയിലും വനാന്തരങ്ങളില്‍ നിന്നുമായി നിരവധി ആനകളെ ഇദ്ദേഹം രക്ഷപ്പെടുത്തി എടുത്തിട്ടുണ്ട്. അസമില്‍ നിന്നും ആയിരക്കണക്കിന് ആനയെ ഇദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്.
മണ്‍സൂണ്‍ കാലത്ത് മഴ കനക്കുമ്പോഴാണ് ആനകള്‍ക്ക് കൂടുതലായും കുശാല്‍ കന്‍വന്‍ ശര്‍മയുടെ സേവനം ലഭിക്കുന്നത്. ആനകളോട് ആംഗ്യഭാഷയില്‍ സംസാരിക്കുന്ന കൂശാല്‍ കന്‍വര്‍ ശര്‍മയ്‌ക്ക് ആനകളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. അദ്ദേഹത്തിന്റെ സേവനം കണക്കിലെടുത്ത് രാജ്യം കുശാല്‍ കന്‍വര്‍ ശര്‍മയ്‌ക്ക് രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. വയസ്സ് അറുപത് ആയെങ്കിലും കൂടുതല്‍ സമയവും ആനയ്‌ക്കൊപ്പം ചെലവഴിക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം. കൂടാതെ മരണംവരെ ആനകള്‍ക്കൊപ്പം തുടരാനാണ് ആഗ്രഹമെന്നും കുശാല്‍ കന്‍വര്‍ ശര്‍മ പറഞ്ഞു.
Comments