ബിറ്റ്‌കോയിനാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി. എന്നാല്‍ ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുള്ളത് മറ്റൊരു ലോഹത്തിനാണ്. ഭൂമിയില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഇറിഡിയമാണ് ആ ലോഹം. പ്രകൃതിയില്‍ വളരെ ചുരുക്കമായി മാത്രമേ ഇവയെ കാണാന്‍ സാധിക്കൂ. വിപണിയില്‍ കോടികൾ വില വരുന്നവയാണ് ഇറിഡിയം എന്ന ഈ അപൂര്‍വ ലോഹം. ബിറ്റ്‌കോയിനേക്കാളും കൂടുതല്‍ വരുമാനം നല്‍കും എന്നതിനാലാണ് ഇറിഡിയത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്നത്. ബിറ്റ്‌കോയിന്‍ ഈ വര്‍ഷം 85 ശതമാനം ലാഭം നേടിയപ്പോള്‍ ഇറിഡിയം നേടിയത് 131 ശതമാനം ലാഭമാണ്. എന്നാല്‍ ഇറിഡിയം വാങ്ങിക്കുക എന്നത് അത്ര എളുപ്പമല്ല. അതുകൊണ്ടു തന്നെ നിക്ഷേപകര്‍ക്കുള്ള പ്രധാന വെല്ലുവിളിയും ഇറിഡിയം അത് വാങ്ങുക എന്നത് തന്നെയാണ്.
വ്യാവസായിക ഉപയോക്താക്കളാണ് കൂടുതലായും ഇറിഡിയത്തില്‍ നിക്ഷേപമിറക്കുന്നത്. അതേസമയം ഇറിഡിയം വ്യാപാരം നടത്തുന്നത് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലൂടെയല്ല. നിക്ഷേപകര്‍ നേരിട്ട് നിര്‍മ്മാതാക്കളുമായി തന്നെയാണ് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നത്. സ്മിത്ത്‌സണ്‍ ടെനന്റ് എന്ന ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞനാണ് ഇറിഡിയം ആദ്യമായി കണ്ടു പിടിച്ചത്. എന്നാല്‍ കാള്‍ ക്ലാസ് എന്ന രസതന്ത്രജ്ഞനാണ് ഇത് വേര്‍തിരിച്ച് എടുത്തത്. പ്രകൃതിദത്തമായ പ്ലാറ്റിനത്തില്‍ നിന്നാണ് ഇറിഡിയം വേര്‍തിരിച്ച് എടുക്കേണ്ടത്. ലവണ ലായിനികളുടെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ കണ്ടാണ് ഇതിന് മഴവില്ല് എന്നര്‍ത്ഥമുള്ള ഇറിഡിയം എന്ന പേര് നല്‍കിയത്.
പ്രകൃതിയിലെ ഏറ്റവും സാന്ദ്രത കൂടിയ രണ്ടാമത്തെ മൂലകമാണ് ഇറിഡിയം. ഇത് ഔണ്‍സിന് 6,000 ഡോളര്‍ (43 ലക്ഷം രൂപ) വരെ ഉയര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ട്. ഇത് സ്വര്‍ണത്തേക്കാള്‍ മൂന്ന് ഇരട്ടിയില്‍ അധികം വരുന്നു. ഇറിഡിയത്തിന് ഡിമാന്‍ഡ് ഉയര്‍ന്നതോടെ പ്ലാറ്റിനം, പല്ലേഡിയം തുടങ്ങിയ സങ്കര ലോഹങ്ങളുടെ വിലയും വളരെ പെട്ടന്ന് കുതിച്ചുയര്‍ന്നു. പ്ലാറ്റിനം കുടുംബത്തില്‍പ്പെട്ട കാഠിന്യമേറിയ ഈ ലോഹത്തിന് ഒരിക്കലും തേയ്മാനമോ ദ്രവിക്കലോ സംഭവിക്കില്ല. വെള്ളി നിറത്തിലാണ് ഇവ കാണപ്പെടുക. ഉയര്‍ന്ന താപനില താങ്ങുവാനാകുന്ന ലോഹസങ്കരങ്ങള്‍ ഉണ്ടാക്കുവാനാണ് ഇറിഡിയം ഉപയോഗിക്കുന്നത്.
Comments