തിരുവനന്തപുരം: ലൗ ജിഹാദ് വിഷയത്തിൽ കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണിയുടെ പ്രസ്താവനയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ.മാണിയുടെ പ്രസ്താവന എൽ.ഡി.എഫ് നിലപാടല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രസ്താവനയാണെന്നും കാനം പറഞ്ഞു. അത് വിശദീകരിക്കേണ്ടത് അദ്ദേഹമാണെന്നും കാനം വ്യക്തമാക്കി.
ലൗ ജിഹാദ് സംബന്ധിച്ച പ്രചാരണം മതമൗലികവാദികളാണ് നടത്തുന്നതെന്നാണ് കാനം രാജേന്ദ്രന്റെ പ്രതികരണം. ഇന്ത്യയിൽ പ്രായപൂർത്തിയായവർക്ക് ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാം. മതവിശ്വാസമനുസരിച്ചും അല്ലാതെയും വിവാഹമാകാം. ഇതൊക്കെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതാണെന്നും കാനം പറഞ്ഞു.
ജോസ് കെ.മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. തുടര്‍ന്ന് ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സിയും രംഗത്തെത്തി. എന്നാൽ വിഷയം വിവാദമായതോടെ പ്രസ്താവന തിരുത്തി ജോസ്. കെ മാണി മലക്കം മറിഞ്ഞു.
Comments