വാഷിംഗ്ടൺ: തായ്വാന് സൈനികമായ പിന്തുണ വർദ്ധിപ്പിക്കുമെന്ന് സൂചിപ്പിച്ച് അമേരിക്ക. ചൈനയുടെ നിരന്തരമായ ഭീഷണിക്കെതിരെ തായ്വാന് തണലായി അമേരിക്കൻ സൈനിക സഹായം എന്നും നൽകുമെന്നാണ് ജോ ബൈഡൻ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റെ വക്താവ് നെഡ് പ്രൈസാണ് തായ്വാന് വേണ്ടി അമേരിക്കയുടെ പ്രതിരോധനയത്തിൽ മാറ്റമില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ചൈനയ്‌ക്കെതിരെ സ്വയം പിടിച്ചുനിൽക്കാൻ യാതൊരു ഭയവുമില്ലെന്ന് തായ്‌വാൻ വിദേശകാര്യമന്ത്രി ജോസഫ് വൂ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്ക പിന്തുണ ഒരിക്കൽകൂടി ഉറപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ചൈനയുടെ യുദ്ധവിമാനങ്ങൾ തായ് വാൻ അതിർത്തിയി ലംഘിച്ച് പറന്നിരുന്നു. ഒപ്പം വിമാനങ്ങളെ തകർക്കാൻ ശേഷിയുള്ള സേനാ വ്യൂഹത്തെ ചൈന തായ്വാന് സമീപം ചൈനക്കടലിൽ വിന്യസിച്ചിരിക്കുകയാണ്.
തായ്‌വാന് പുറമേ പസഫിക്കിലെ ഫിലിപ്പീൻസിന് നേരെയുള്ള ചൈനയുടെ കടന്നു കയറ്റത്തേയും തടയാൻ ബാധ്യതയുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. പസഫിക് മേഖലയെ ഇന്തോ-പസഫിക് മേഖലയെന്ന നിലയിൽ വിശാലമാക്കിക്കൊണ്ടാണ് ക്വാഡ് സഖ്യരൂപീകരണം നടന്നിരിക്കുന്നത്. ഈ സഖ്യത്തിന്റെ മേഖലയിലെ എല്ലാ സുഹൃദ് രാജ്യങ്ങളേയും സംരക്ഷിക്കുമെന്നും നെഡ്‌പ്രൈസ് വ്യക്തമാക്കി.
Comments