വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ നിന്നും സൈന്യത്തെ പൂർണ്ണമായും പിൻവലിക്കാനുള്ള തീരുമാനത്തിന് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടേയും പിന്തുണ.അൽഖ്വയ്ദയുടെ ആഗോളതലത്തിലെ സ്വാധീനം ഇല്ലാതാക്കാൻ സാധിച്ച സ്ഥിതിയ്‌ക്ക് അഫ്ഗാൻ മണ്ണിൽ നിന്നുള്ള യുദ്ധം ഇനി ആവശ്യമില്ലെന്ന ട്രംപിന്റെ നിലപാടാണ് സൈനിക പിന്മാറ്റ ചർച്ചയ്‌ക്ക് തുടക്കമിട്ടത്.
ദോഹ സമാധാന ഉടമ്പടി അനുസരിച്ച് ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കുന്ന നടപടി തുടരുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുന്നത് ശരിയല്ലെന്ന് ജോ ബൈഡൻ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ അവശേഷിക്കുന്ന സൈനികരെക്കൂടി സെപ്തംബർ മാസത്തോടെ പിൻവലിക്കാനാണ് നിലവിലെ തീരുമാനം. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ തുടർന്നാണ് അൽഖ്വയ്ദയ്‌ക്കെതിരെ ശക്തമായ നീക്കവുമായി അഫ്ഗാനിലേയ്‌ക്ക് അമേരിക്കൻ സൈന്യം പറന്നിറങ്ങിയത്. ഈ വർഷം സെപ്തംബർ 11ന് അമേരിക്കയിലെ ഭീകരാക്രമണത്തിന്റെ 20-ാം വാർഷികം ആചരിക്കുകയാണ്.
അൽഖ്വയ്ദയുടെ സ്വർഗ്ഗമെന്ന് വിശേഷിപ്പിച്ച പ്രദേശങ്ങളേയും നേതാക്കളേയും ഇല്ലാതാക്കാൻ അമേരിക്കൻ സൈന്യത്തിനും രഹസ്യാന്വേഷണ വിഭാഗത്തിനും സാധിച്ചു. അഫ്ഗാനിലെ സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും തിരികെ ഏൽപ്പിക്കാനും സാധിച്ചു. ഇനി സൈന്യത്തെ പിൻവലിക്കുക എന്നത് തികച്ചും ന്യായമായ കാര്യമാണെന്ന് ഒബാമ പറഞ്ഞു.















