ലക്നൗ : പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യ കൊറോണ വാക്സിൻ നൽകാൻ തീരുമാനിച്ച് യോഗി സർക്കാർ. കഴിഞ്ഞ ദിവസം ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ഇക്കാര്യം അറിയിച്ചത്.
പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനമെടുത്തായി അദ്ദേഹം അറിയിച്ചു. ഈ പോരാട്ടത്തിൽ കൊറോണ പരാജയപ്പെടുകയും ഇന്ത്യ ജയിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊറോണ ബാധിച്ച് നിലവിൽ അദ്ദേഹം നിരീക്ഷണത്തിലാണ്.
സൗജന്യമായി വാക്സിൻ വിതരണം ചെയ്യാൻ അസം സർക്കാരും തീരുമാനിച്ചതായി അസം മന്ത്രി ഹിമന്ത ബിസ്വ ശർമ്മയും അറിയിച്ചു. 18 വയസ് മുതൽ 45 വയസ് വരെയുള്ളവർക്ക് സൗജന്യ വാക്സിൻ നൽകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി അസം ആരോഗ്യ നിധി ഫണ്ട് ഉപയോഗപ്പെടുത്തും. ഭാരത് ബയോടെക് നിർമ്മിച്ച കൊവാക്സിന്റെ ഒരു കോടി ഡോസുകൾക്കായുള്ള ഓർഡർ സർക്കാർ നൽകിയതായും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനങ്ങൾ ഏർപ്പെടുത്തുന്നത്. മെയ് 1 മുതൽ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ വാക്സിൻ നൽകാൻ സംസ്ഥാനങ്ങൾ തീരുമാനിച്ചത്. ഉത്തർപ്രദേശിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് 10,000 രൂപ പിഴയായി ചുമത്തുമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. വഴിയിൽ തുപ്പുന്നവരിൽ നിന്നും 500 രൂപ ഈടാക്കാനാണ് തീരുമാനം.
Comments