ചണ്ഡീഗഡ്: ഹരിയാനയിലെ ആശുപത്രിയിൽ നിന്നും മോഷ്ടിച്ചത് കൊറോണ പ്രതിരോധ വാക്സിനാണെന്ന് തിരിച്ചറിഞ്ഞതോടെ തിരികെ നൽകി മോഷ്ടാവ്. ആശുപത്രിയിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന കൊവാക്സിൻ, കൊവിഷീൽഡ് എന്നീ വാക്സിനുകളാണ് ഇന്നലെ രാവിലെയോടെ മോഷണം പോയത്. മോഷണം വാർത്തയായതോടെ വൈകുന്നേരം ആശുപത്രിയ്ക്ക് സമീപത്തുള്ള കടയിൽ വാക്സിൻ അടങ്ങിയ പാക്കറ്റും കുറിപ്പും നൽകി മോഷ്ടാവ് മടങ്ങുകയായിരുന്നു.
പോലീസ് സ്റ്റേഷനിലേക്കുള്ള ഭക്ഷണം എന്ന് പറഞ്ഞായിരുന്നു വാക്സിൻ പാക്കറ്റ് കടയുടമയ്ക്ക് നൽകിയത്. വാക്സിൻ പാക്കറ്റിനൊപ്പം ഹിന്ദിയിൽ മാപ്പ് അപേക്ഷിച്ചുള്ള കുറിപ്പടിയും വെച്ചാണ് മോഷ്ടാവ് മടങ്ങിയത്. അതേസമയം മോഷ്ടാവ് ആരാണെന്ന് ഇനിയും കണ്ടുപിടിച്ചിട്ടില്ല. ജിജിന്ദിലെ പിപി സെന്റർ ജനറൽ ആശുപത്രിയിൽ നിന്നും ഇന്നലെയാണ് 1710 ഡോസ് കൊറോണ വാക്സിൻ മോഷണം പോയത്.
മറ്റൊരു സ്ഥലത്തേയ്ക്ക് പോകേണ്ടതുണ്ടെന്നും പാക്കറ്റ് ഉടൻ പോലീസ് സ്റ്റേഷനിൽ നൽകണമെന്നും പറഞ്ഞായിരുന്നു മോഷ്ടാവിന്റെ മടക്കം. സംഭവത്തിൽ മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് തുടരുകയാണ്.
Comments