ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് എന്ന നിലയിൽ തന്നെക്കൊണ്ടാകാവുന്ന തരത്തിൽ കാര്യങ്ങൾ ചെയ്തു. ഇനി കോടതിയെ നയിക്കാൻ പ്രാപ്തമായ കൈകളിലാണ് ചുമതലയേൽപ്പിച്ചതെന്ന വിശ്വാസവുമുണ്ട്. ഇന്ത്യൻ നീതിപീഠത്തിന്റെ തലപ്പത്തേക്ക് വനിതകളെത്തേണ്ട കാലം അതിക്രമിച്ചെന്നും ബോബ്‌ഡെ സൂചിപ്പിച്ചു. തന്റെ കാലാവധി തീർന്ന ഇന്നലെ സഹപ്രവർത്തകർ നൽകിയ യാത്ര അയപ്പ് യോഗത്തിൽ മറുപടി പറയുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ.
ഇന്നലെയാണ് 2019 മുതൽ ചുമതലയേറ്റ ചീഫ് ജസ്റ്റിസ് കാലാവധിയിൽ നിന്നും ശരദ് അരവിന്ദ് ബോബ്‌ഡെ വിരമിച്ചത്. 2013 ഏപ്രിൽ 13നാണ് ബോബ്‌ഡെ സുപ്രിംകോടതിയിലെ ജഡ്ജിയായി എത്തുന്നത്. 1956ൽ ജനിച്ച ബോബ്‌ഡെ 78ലാണ് അഭിഭാഷകനായത്. 2019 നവംബർ 18നാണ് ചീഫ് ജസ്റ്റിസായി നിയമിതനായത്.
ചീഫ് ജസ്റ്റിസുമാർ കുറഞ്ഞത് മൂന്ന് വർഷം ആ സ്ഥാനം അലങ്കരിക്കണമെന്ന് യാത്ര അയപ്പ് സന്ദേശം നൽകിയ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ പറഞ്ഞു. കൊറോണ നിയന്ത്രണത്തിനിടയിലും രാജ്യം മുഴുവൻ കോടതി വ്യവഹാരം ഓൺലൈനാക്കാൻ ബോബ്‌ഡെ അതിവേഗം എടുത്ത തീരുമാനം അഭിനന്ദനാർഹമാണ്. സുപ്രീംകോടതിയിൽ മാത്രം അരലക്ഷം കേസ്സുകൾ വെർച്വൽ സംവിധാനത്തിലൂടെ തീർപ്പാക്കിയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
48-ാമത് മുഖ്യ ന്യായാധിപനായി എൻ.വി.രമണയാണ് ചുമതലയേൽക്കുന്നത്. നിലവിലെ ചീഫ് ജസ്റ്റിസ് അടുത്തയാളെ നാമനിർദ്ദേശം ചെയ്യുകയും തുടർന്ന് രാഷ്‌ട്രപതി ആ തീരുമാനം അംഗീകരിക്കുകയും ചെയ്യും എന്നതാണ് സുപ്രീംകോടതിയുടെ കീഴ്വഴക്കം. ഏപ്രിൽ 6-ാം തീയതി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രമണയുടെ നാമനിർദ്ദേശം അംഗീകരിച്ചുകൊണ്ട് ഉത്തരവായി. എൻ.വി. രമണ ഇന്ന് ചുതലയേൽക്കുമെന്ന് സുപ്രീംകോടതി ബാർ അസോസി യേഷൻ പ്രസിഡന്റ് വികാസ് സിംഗ് അറിയിച്ചു. രാഷ്‌ട്രപതി ഭവനിൽ വളരെ ചുരുങ്ങിയ അംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരിക്കും എൻ.വി.രമണയുടെ സത്യപ്രതിജ്ഞ നടക്കുക.
Comments