ന്യൂഡൽഹി: ഇന്ത്യയുടെ 48-ാമത് ചീഫ് ജസ്റ്റിസായി എൻവി രമണ ചുമതലയേറ്റു. രാഷ്‌ട്രപതിയ്‌ക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് രാവിലെ 11 മണിയോടെയാണ് അദ്ദേഹം ചുമതലയേറ്റത്. കൊറോണ സാഹചര്യത്തിൽ രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ വളരെ ചുരുങ്ങിയ ആളുകളെ മാത്രമാണ് പങ്കെടുപ്പിച്ചത്.
നിയമിതനായ ശേഷം ചീഫ് ജസ്റ്റിസ് ആദ്യം പരിഗണിക്കുന്ന കേസ് തത്സമയം കേൾക്കാൾ കുടുംബത്തിനും സുഹൃത്തുക്കൾക്കും അവസരം നൽകാറുണ്ട്. എന്നാൽ കൊറോണ കണക്കിലെടുത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 26 വരെ 16 മാസമാണ് ചീഫ് ജസ്റ്റിസായി എൻ വി രമണയ്‌ക്ക് കാലാവധി ഉണ്ടാവുക. മുൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ ശുപാർശയിലാണ് ജസ്റ്റിസ് രമണയെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്‌ക്ക് പരിഗണിച്ചത്.
2014 ലാണ് സുപ്രീം കോടതി ജസ്റ്റിസായി നിയമിതനായത്. 1983 ഫെബ്രുവരിയിലാണ് ജസ്റ്റിസ് രമണ ആന്ധ്ര ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നത്. തുടർന്ന് വിവിധ സർക്കാർ പാനൽ കൗൺസലായി പ്രവർത്തിച്ചു. ഹൈദരാബാദിലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ കേന്ദ്രസർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസലായും റെയിൽവേയുടെ സ്റ്റാൻഡിംഗ് കൗൺസലായും ജസ്റ്റിസ് രമണ പ്രവർത്തിച്ചിട്ടുണ്ട്.
Comments