ന്യൂഡൽഹി: 5 ജി സേവനങ്ങൾ പരീക്ഷണാർത്ഥം ആരംഭിക്കാൻ ടെലികോം സേവന ദാതാക്കളായ കമ്പനികൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. ഭാരതി എയർടെൽ,റിലയൻസ്, ജിയോ, വൊഡാഫോൺ-ഐഡിയ, എംടിഎൻഎൽ എന്നീ കമ്പനികൾക്കാണ് ടെലികോം ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയിരിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമീണ, നഗര, അർദ്ധ നഗര മേഖലകളിലാണ് പരീക്ഷണ സേവനങ്ങൾ ആരംഭിക്കുക.
5 ജി സേവനങ്ങളിൽ നിന്ന് ചൈനീസ് കമ്പനികളുടെ സാന്നിധ്യം ഒഴിവാക്കിയിട്ടുണ്ട്. എറിക്സൺ, നോക്കിയ, സാംസങ്, സി ഡോട്ട്, റിലയ്ൻസ് ജിയോ എന്നിവരുടെ സാങ്കേതിക സംവിധാനങ്ങളിലൂടെയാകും പരീക്ഷണങ്ങൾ നടക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച സ്വന്തം ടെക്നോളജിയാകും ജിയോ ഉപയോഗിക്കുന്നത്. ചൈനീസ് കമ്പനികളുടെ ടെക്നോളജി ഉപയോഗിക്കുന്നതിനോട് അനുകൂല നിലപാടായിരുന്നില്ല ടെലികോം ഡിപ്പാർട്ട്മെന്റ് സ്വീകരിച്ചത്. തുടക്കത്തിൽ ഭാരതി എയർടെല്ലും വൊഡാഫോൺ ഐഡിയയും ചൈനീസ് കമ്പനിയായ വാവെയ് (Huawei) യുടെ ടെക്നോളജിയിൽ പരീക്ഷണം നടത്താനായിരുന്നു അപേക്ഷ നൽകിയിരുന്നത്. എന്നാൽ പിന്നീട് ഇത് പിൻവലിക്കുകയും ചൈനീസ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു.
5 ജി സേവനങ്ങൾ വിന്യസിക്കുമ്പോൾ ചൈനീസ് കമ്പനികൾക്ക് പ്രാതിനിധ്യം ഉണ്ടാകില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. നേരത്തെ അമേരിക്കയും 5 ജി അടിസ്ഥാന സേവനം ഒരുക്കുന്നതിൽ നിന്ന് ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ടെലികോം മേഖലയിൽ നിലവിൽ ചൈനയുടെ സാന്നിധ്യം വലുതാണെന്നും 5 ജി സേവനങ്ങൾക്ക് അനുമതി നൽകിയാൽ പെട്ടന്ന് ഇവ മാറ്റാനാകില്ലെന്നുമാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടക്കത്തിൽ തന്നെ ചൈനീസ് കമ്പനികളെ ഒഴിവാക്കാൻ തീരുമാനിച്ചത്. ഡാറ്റ ചോർച്ച ഉൾപ്പെടെയുളള കാര്യങ്ങൾ മുൻനിർത്തിയാണ് നടപടി.
കമ്പനികൾക്ക് നിലവിലുളള സ്പെക്ട്രം ഉപയോഗിച്ച് പരീക്ഷണം നടത്താനാണ് അനുമതിയുളളത്. ആറ് മാസത്തേക്കാണ് പരീക്ഷണങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്.
Comments