തിരുവനന്തപുരം : യുവജനകമ്മീഷൻ ചെയർ പേഴ്സൺ ചിന്താ ജെറോം വാക്സിനെടുത്തതായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് വിവാദമായി. നിലവിൽ 45 വയസ്സിൽ താഴെയുള്ളവർക്കായി വാക്സിനേഷൻ ആരംഭിച്ചിട്ടില്ലെന്നതും ചിന്ത ആരോഗ്യ പ്രവർത്തകയല്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ആരോപണം ഉയരുന്നത്. ചിന്ത ജെറോമിന് പിൻവാതിലിലൂടെയാണ് വാക്സിൻ കിട്ടിയതെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് പിൻവാതിൽ വാക്സിനേഷൻ നടക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനിടെയാണ് വാക്സിനേഷൻ നടത്തിയ വിവരം ചിന്ത ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
സ്ലോട്ട് തിരഞ്ഞെടുക്കാൻ പോലും ആളുകൾക്ക് പറ്റാത്ത അവസ്ഥയുണ്ട്. ചിലയിടത്ത് വാക്സിനേഷൻ ഇല്ല. ഈ സാഹചര്യത്തിൽ ചിന്തയ്ക്കെങ്ങനെയാണ് വാക്സിൻ ലഭിച്ചതെന്ന് കമന്റുകളിൽ ചോദ്യം ഉയരുന്നുണ്ട്. കൂടുതൽ കമന്റുകൾ ഉയർന്നതോടെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ഡിസേബിളും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് പിൻവാതിൽ വാക്സിനേഷൻ നടക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും അടുപ്പക്കാർക്കും വാക്സിൻ നൽകുന്നുവെന്നാണ് ആരോപണം ഉയർന്നത്. വാക്സിനായി രജിസ്റ്റർ ചെയ്ത് വാക്സിനേഷനു വേണ്ടി എത്തിയവർക്ക് വാക്സിൻ ലഭിക്കാതിരിക്കുകയും മറ്റുള്ളവർക്ക് വാക്സിൻ പിൻവാതിൽ വഴി നൽകുന്നുവെന്നും ജനങ്ങൾ പരാതിപ്പെട്ടിരുന്നു.
Comments