“Old sins cast long shadows” എന്നൊരു ഇംഗ്ലീഷ് പഴഞ്ചൊല്ലുണ്ട്. ഒറ്റവരിയിൽ നിഴൽ എന്ന സിനിമയുടെ കഥ ഇതാണ് എന്ന് പറയാം. പക്ഷേ ആ നിഴൽ തേടിയുള്ള യാത്രയാണ് രസകരം.
കോവിഡ് വന്ന് പോയതിന് ശേഷം ചില രാത്രികളിൽ ഭയങ്കരപ്രശ്നമാണ്-പുലർച്ചെ വരെ കിടന്നാലും ഉറക്കം വരില്ല. ഇന്നലെ അങ്ങനെയൊരു രാത്രിയായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ഒടുക്കം ഒരു സിനിമ കാണാൻ തീരുമാനിച്ചു.
കഴിഞ്ഞ മാസം റിലീസായവയിൽ verballyയും സോഷ്യൽ മീഡിയയയിലും കനത്ത ഡീഗ്രേഡിംഗ് നേരിട്ട ഒരു പടമാണ് നിഴൽ. (Schzylan അണ്ണൻ മാത്രമാണ് ഉപാധികളോടെയാണെങ്കിലും ഈ സിനിമയെക്കുറിച്ച് നല്ലത് പറഞ്ഞു കേട്ടത്.) നല്ലൊരു കഥ, കെട്ടുറപ്പുള്ള തിരക്കഥയുടെയും, മികച്ച മേക്കിംഗിന്റെയും ബലത്തിൽ പറഞ്ഞിരിക്കുന്നതാണ് നിഴൽ. കാണാൻ ഒരുപാടിഷ്ടമുള്ള ഒരു ഴോണ്റേയാണ് സൈക്കോളജിക്കൽ ത്രില്ലറുകൾ. സാധാരണ സൈക്കോളജിക്കൽ ത്രില്ലറുകളിൽ subtle ആയ കാണിച്ചു പോവുന്ന മാനസികാവസ്ഥകൾ ഇതിൽ ഒരൽപം loud ആയി, എന്നാൽ ഒട്ടും അരോചകമല്ലാതെ തന്നെ കാണിച്ചിട്ടുണ്ട്.
ക്ലാസിൽ എല്ലാവരോടും കഥയെഴുതാൻ പറഞ്ഞു. എല്ലാ പിള്ളേരും കാക്കേടേം, പൂച്ചേടേം കഥയെഴുതിയപ്പോൾ ഈ ചെക്കൻ മാത്രം എഴുതിയത് ജിമിട്ടനൊരു കൊലപാതകകഥ. കുട്ടികൾക്ക് വേണ്ടിയുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ശാലിനി സിനിമയുടെ ഭാഗമാവുന്നത് അങ്ങനെയാണ്. ശാലിനി പറഞ്ഞ കഥ വെറുമൊരു കൗതുകത്തിന്റെ പേരിൽ അന്വേഷിച്ച് പോവുന്ന ജോൺ ബേബി എന്ന ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ യാത്രകളും, ആ യാത്രകളിൽ അയാൾ കണ്ടെടുക്കുന്ന ഭൂതകാലങ്ങളിലെ അസ്ഥികൂടങ്ങളുമാണ് (ചിലത് ശരിക്കും അസ്ഥികൂടമാണെങ്കിൽ, ചിലത് skeletons in the closetകളാണ്) പതിഞ്ഞ താളത്തിൽ പറയുന്ന ഈ സിനിമ.
ഒരു debutant director എന്ന നിലയ്‌ക്ക് അസാദ്ധ്യകയ്യടക്കമാണ് അപ്പു പ്രകടിപ്പിച്ചിട്ടുള്ളത്. Exeptional എന്ന് വിളിക്കാൻ പറ്റില്ലെങ്കിലും, എസ്. സഞ്ജീവിന്റെ decent ആയൊരു തിരക്കഥയുടെ പിൻബലത്തോടെയും (അങ്ങനെ പറയാൻ കാരണം, engaging ആയ കഥ പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ, അനാവശ്യമായ ചില എലമെന്റുകൾ പ്ലേസ് ചെയ്ത് ആ ഫ്ലോ ചിലയിടങ്ങളിൽ കളഞ്ഞു എന്നത് കൊണ്ടാണ്. കരുവാറ്റയിലെ ചായക്കടസീൻ, ഷാഡോ ചെയ്യുന്ന പോലീസ് കഥാപാത്രം-എന്നിങ്ങനെ), കണ്ണിനെ വേദനിപ്പിക്കാതെയുള്ള ദീപക് ഡി മേനോന്റെ ദൃശ്യങ്ങൾ കൊണ്ടും ചെയ്തിരിക്കുന്ന സിനിമ. കയ്യടികൾ!!!
പലപ്പോഴും പറഞ്ഞിട്ടുള്ളൊരു കാര്യമാണ്: കഥകൾ കേട്ട് കേട്ട് കഥകളെഴുതാൻ തുടങ്ങിയൊരാളാണ് ഞാൻ. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം വൺ ടൈം വാച്ചല്ല ഈ സിനിമ. ഇനിയും കാണും, തീർച്ച!
Comments