ന്യൂഡൽഹി: കുട്ടികളിൽ കൊവാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം 10-12 ദിവസത്തിനുള്ളിൽ ആരംഭിക്കും. രണ്ട് മുതൽ 18 വയസ്സുവരെയുള്ളവരിൽ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ കൊവാക്‌സിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു. വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുകയെന്ന് നീതി ആയോഗ് അംഗം വികെ പോൾ പറഞ്ഞു.
വാക്‌സിൻ പരീക്ഷണം നടത്തുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം മെയ് 11 ന് സബ്ജക്ട് എക്‌സ്‌പേർട്ട് കമ്മിറ്റിയിൽ ആലോചിച്ചിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. മെയ് 13 നാണ് വാക്‌സിൻ പരീക്ഷണത്തിനുള്ള അനുമതി നൽകിയത്. രാജ്യത്ത് നിലവിൽ കുട്ടികൾക്ക് കൊറോണ പ്രതിരോധ വാക്‌സിൻ നൽകുന്നില്ല.
അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയ കൊവാക്‌സിനും കൊവിഷീൽഡും ഇപ്പോൾ 18 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നൽകുന്നത്. കൊറോണയുടെ രണ്ടാം തരംഗം യുവാക്കളിലാണ് കൂടുതലായി ബാധിക്കുന്നതെന്ന് വ്യക്തമായതിനെ തുടർന്നായിരുന്നു 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്.
അതേസമയം, കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയ്‌ക്ക് പുറമേ മറ്റ് ആറ് വാക്‌സിനുകളെ കൂടി ഇന്ത്യ വാക്‌സിനേഷൻ പദ്ധതിയുടെ രൂപരേഖയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ ജൂൺ മുതൽ എട്ട് വാക്‌സിനുകളാകും രാജ്യത്തിന്റെ വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക. ബയോ-ഇ, സിഡസ് കാഡില, നോവവാക്‌സ്, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്കുന്ന വാക്‌സിൻ ജെന്നോവ, റഷ്യയുടെ സ്പുട്‌നിക് വി എന്നിവയെ കൂടിയാണ് വാക്‌സിൻ രൂപരേഖയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയത്.
8.8 കോടി ഡോസുകൾ എന്ന മെയ് മാസത്തിലെ വിതരണം ജൂൺ മാസത്തോടെ ഇരട്ടിയാക്കണം എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ഇതനുസരിച്ച് 15.81 കോടി ഡോസ് വാക്‌സിൻ ജൂണിൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത് സാദ്ധ്യമാക്കിയാൽ ഓഗസ്റ്റിൽ വാക്‌സിനേഷൻ നാലിരട്ടിയാക്കാം. 36.6 കോടി ഡോസുകൾ ഓഗസ്റ്റിൽ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്.
Comments