ന്യൂഡൽഹി: കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പ്രതിദിന രോഗബാധിതർ കുറയുന്നത് ആശ്വാസമാണെങ്കിലും അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ സാഹചര്യം വിലയിരുത്താൻ ജില്ലാകളക്ടർമാരുമായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഡോസ് വാക്‌സിൻ പോലും പാഴാക്കരുതെന്നും കളക്ടർമാരോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു.
കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യത്ത് ഊർജ്ജിതമാക്കിയിരിക്കുകയാണ്. രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാണ്. എന്നിരുന്നാലും വൈറസിന്റെ ചെറിയ ഒരു കണിക പോലും ആശങ്ക കൂട്ടുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഈ പ്രതിസന്ധി ഘട്ടത്തിൽ സാധാരണക്കാർക്ക് സൗജന്യ റേഷനും അവശ്യ സാധനങ്ങളും നൽകി അവരുടെ ജീവിതം സുഗമമാക്കുന്നതിന് മുൻഗണന നൽകണമെന്നും അദ്ദേഹം ജില്ലാ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.
52 ജില്ലകളിലെ കളക്ടർമാർ യോഗത്തിൽ പങ്കെടുത്തു. ഇത് രണ്ടാം തവണയാണ് കളക്ടർമാരുമായി പ്രധാനമന്ത്രി സംവദിക്കുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് ജില്ലാ കളക്ടർമാരോട് കഴിഞ്ഞ യോഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. ഗ്രാമീണ തലത്തിൽ രോഗവ്യാപനം വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി തന്നെ ജില്ലാ കളക്ടർമാരുമായി നേരിട്ട് സംസാരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Comments