വാഷിംഗ്ടൺ: അമേരിക്കയിൽ നിർണ്ണായക കൂടിക്കാഴ്ച്ചകൾ നടത്തി വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ സന്ദർശനത്തിലെ മൂന്നാം ദിവസത്തെ കൂടിക്കാഴ്ചകളാണ് പ്രതിരോധ മേഖലയിലെ ഇരുരാജ്യങ്ങളുടേയും പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്ന ചർച്ചകളായി മാറിയത്.
ജോ ബൈഡൻ ഭരണകൂടത്തിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നലെയാണ് കൂടിക്കാഴ്ച നടന്നത്. അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവനുമായാണ് എസ്.ജയശങ്കർ ചർച്ച നടത്തിയത്. ഇന്തോ-പെസഫിക് വിഷയവും അഫ്ഗാൻ വിഷയവുമാണ് പ്രധാനമായും ചര്‍ച്ചയായത്. ട്വിറ്ററിലൂടെയാണ് കൂടിക്കാഴ്ച്ചയുടെ വിവരങ്ങൾ ജയശങ്കർ പങ്കുവെച്ചത്.
‘ജേക് സള്ളിവനുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരവും ഗുണകരവുമായിരുന്നു. ഇന്തോ-പെസഫിക് , അഫ്ഗാൻ വിഷയങ്ങളുടെ നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തപ്പെട്ടു. കൊറോണ പ്രതിരോധത്തിന് അമേരിക്ക നൽകിക്കൊണ്ടിരിക്കുന്ന സഹായത്തിന് ഇന്ത്യ നന്ദി അറിയിച്ചു. ഇന്ത്യയുമൊത്ത് വാക്സിൻ നിർമ്മിക്കാൻ എടുത്തിരിക്കുന്ന തീരുമാനം വലിയ മാറ്റമുണ്ടാകും.’ എസ്.ജയശങ്കർ ട്വീറ്റ് ചെയ്തു.
സള്ളിവന് പുറമേ വാണിജ്യരംഗത്തെ ഉദ്യോഗസ്ഥ കാതറീൻ തായിയുമായി നടന്ന ചർച്ചയിൽ ചില ഉൽപ്പന്നങ്ങൾക്ക് നിലവിലുള്ള ഉപരോധം സംബന്ധിച്ച ആശങ്കകൾ ഇന്ത്യ മുന്നിൽ വെച്ചതായും ജയശങ്കർ അറിയിച്ചു. പേറ്റന്റ് നിയമം സംബന്ധിച്ചും ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട നിലവിലെ നിയന്ത്രണങ്ങളും ചർച്ചയായി.
കയറ്റുമതി ഇറക്കുമതി രംഗത്ത് ഇന്ത്യ-അമേരിക്ക ബന്ധം ഏറെ ശക്തമായെന്നും യോഗം വിലയിരുത്തി. ജയശങ്കറിനൊപ്പം ഇന്ത്യയുടെ അംബാസഡർ തരൺജീത് സിംഗ് സന്ധുവും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
Comments