മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെയും ബിജെപിയുടെയും ഉന്നത നേതാവാണെന്ന് പ്രശംസിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പ്രശംസയുമായി സഞ്ജയ് റാവത്ത് രംഗത്തെത്തിയത്.
‘ മോദിയുമായുള്ള താക്കറെയുടെ കൂടിക്കാഴ്ചയെക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. . ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനക്കില്ല. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ബിജെപി അതിന്റെ വിജയത്തിന് നരേന്ദ്ര മോദിയോട് കടപ്പെട്ടിരിക്കുന്നു, ഇപ്പോള്‍ അദ്ദേഹം രാജ്യത്തെയും ബിജെപിയുടെയും ഉന്നത നേതാവാണ്- ‘ ഇത്തരത്തിലാണ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന .
ബിജെപിയെ ഏറ്റവും കൂടുതൽ വിമർശിച്ചവരിൽ ഒരാളായ സഞ്ജയ് റാവത്തിന്റെ പ്രസ്താവന കോൺഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട് .എൻ സി പി – കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ടുകൾ വരുന്നതിനിടയ്ക്കാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തിയത് . ഇത് രാഷ്ട്രീയമായ കൂടിക്കാഴ്ചയല്ലെന്ന് ശിവസേന മുഖപത്രം സാമ്ന എഴുതിയിരുന്നു .
മഹാരാഷ്ട്രയിലെ വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍, കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചവാന് എന്നിവര്‍ പ്രധാനമന്ത്രിയെ കണ്ടത്. എന്നാല്‍ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ചക്ക് ശേഷം ഉദ്ധവ് താക്കറെയും നരേന്ദ്രമോദിയും പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹത്തിന് കാരണമായത്.
Comments