വാഷിംഗ്ടൺ: തായ്‌വാനെ എല്ലാ വിധത്തിലും സഹായിക്കാനുള്ള ജപ്പാന്റേയും അമേരിക്കയുടേയും നീക്കത്തിനെതിരെ ചൈന വീണ്ടും രംഗത്ത്. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗ തായ്‌വാനെ പരമാധികാര രാജ്യമെന്ന് അഭിസംബോധന ചെയ്തതാണ് ചൈനയെ ചൊടിപ്പിച്ചത്. ചൈനയുടെ പരമാധികാരത്തിൽ ജപ്പാൻ കൈകടുത്തുക യാണെന്നാണ് ചൈനീസ് വിദേശകാര്യവകുപ്പ് പ്രതികരിച്ചത്.
ഒരു ഇടവേളയ്‌ക്ക് ശേഷം അമേരിക്ക തായ്‌വാനുമായുള്ള വ്യാപാര ചർച്ചകൾ ഇതിനിടെ പുനരാരംഭിച്ചതിലുള്ള എതിർപ്പും ബീജിംഗ് പ്രകടിപ്പിച്ചു. അമേരിക്കയുടെ വാണിജ്യകാര്യ പ്രതിനിധി കാതറിൻ തായിയും തായ്വാൻ മന്ത്രി ജോൺ ഡംഗുമാണ് വ്യാപാര കാര്യത്തിൽ ചർച്ച തുടങ്ങിയത്.
രണ്ടാഴ്ച മുമ്പ് പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് അമേരിക്കൻ സെനറ്റർമാരുടെ സംഘം തായ്‌വാനിലെത്തിയത്. സെനറ്റർമാരുടെ സന്ദർശനം ചൈനയെ രോഷാകുലരാക്കിയിരുന്നു. അമേരിക്കയുടെ വിദേശകാര്യനയത്തിൽ തീരുമാനമെടുക്കുന്ന സെനറ്റ് കമ്മറ്റിയാണ് തായ്‌വാൻ സന്ദർശിച്ചത്. ഇവരുടെ നിർദ്ദേശപ്രകാരമാണ് അമേരിക്കയുടെ വ്യാപാര പങ്കാളിത്തത്തിന് നിലവിൽ അനുമതി ലഭിച്ചത്. 1994 മുതൽ പത്തു തവണ ചർച്ചകൾ നടന്നെങ്കിലും കാര്യങ്ങൾ മുന്നോട്ട് നീങ്ങിയില്ല. ട്രംപിന്റെ ഭരണകാലത്ത് തായ്വാനുമായുള്ള ബന്ധം മരവിപ്പിലായിരുന്നു.
Comments