ന്യൂഡൽഹി: ബ്രിട്ടൻ ആതിഥേയത്വം വഹിച്ച ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇന്ത്യയെ അഭിനന്ദിച്ച് ലോകനേതാക്കൾ. ആഗോളതലത്തിലെ നിർണ്ണായക വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുകളെ യോഗം പ്രത്യേകം പരാമർശിച്ചതായി വിദേശകാര്യവകുപ്പ് അറിയിച്ചു. വെർച്വൽ സംവിധാനത്തിലൂടെ നടന്ന യോഗത്തിൽ സംബന്ധിച്ച ഉദ്യോഗസ്ഥനായ പി.ഹരീഷാണ് ജി-7 സമ്മേളനത്തിലെ ഇന്ത്യയ്‌ക്ക് ലഭിച്ച മേൽകൈ വിവരിച്ചത്.
‘ഇന്ത്യയ്‌ക്ക് വ്യക്തമായ മുൻതൂക്കവും പ്രാധാന്യവും ലഭിച്ച ജി-7 സമ്മേളനമാണ് നടന്നതെന്നതിൽ അഭിമാനമുണ്ട്. ആഗോള തലത്തിലെ വിവിധ മേഖലകളിലെ ഇന്ത്യയുടെ ഇടപെടലുകളെ ലോകരാജ്യങ്ങൾ ഏറെ പ്രശംസിച്ചു. എല്ലാവരും ഇന്ത്യയുടെ സൗഹാർദ്ദ പരവും സമാധാനപരവുമായ കൈകോർക്കൽ ഇഷ്ടപ്പെടുന്നു. രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജി-7 ഉച്ചകോടിയിൽ ക്ഷണിക്കുന്നത്. മാത്രമല്ല ഇത്തവണ ഇന്ത്യയുടെ ഉദ്യോഗസ്ഥ സംഘത്തിന് സമ്മേളനത്തിലേക്ക് പ്രത്യേക ക്ഷണം ലഭിച്ചതും ഏറെ പ്രാധാന്യത്തോടെ കാണുന്നു’ ഹരീഷ് വിദേശകാര്യവകുപ്പിന്റെ ട്വീറ്റിലൂടെ അറിയിച്ചു.
ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ദക്ഷിണകൊറിയയും ജി-7ൽ പ്രത്യേക ക്ഷണിതാക്കളായിരുന്നു. ആഗോളതലത്തിൽ മുഴുവൻ ഭൂഖണ്ഡങ്ങളേയും പ്രതിനിധാനം ചെയ്യുന്ന മാതൃകാ രാജ്യങ്ങളായാണ് നാലു രാജ്യങ്ങളേയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിശേഷിപ്പിച്ചത്. ആഗോളതലത്തിലെ കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ഇന്ത്യ ഏറെ പരിശ്രമം നടത്തുന്നതായി യോഗം വിലയിരുത്തി. വാണിജ്യമേഖലയുടെ കാര്യത്തിലും നാലു രാജ്യങ്ങളും നടത്തുന്ന പരിശ്രമങ്ങളെ ജി-7 ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
Comments