കാബൂൾ: അഫ്ഗാനിൽ സൈനിക പോസ്റ്റുകൾ വ്യാപകമായി താലിബാൻ തീവ്രവാദികൾക്ക് വിൽക്കുന്നു. ഇടനിലക്കാർ ഇടപെട്ടാണ് ഇത്തരത്തിൽ രാജ്യ സുരക്ഷയെ അപകടപ്പെടുത്തുന്ന തരത്തിൽ സൈനിക പോസ്റ്റുകളുടെ നിയന്ത്രണം താലിബാന് കൈമാറുന്നത്. ഇരുപതിലധികം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ഇത്തരത്തിൽ സൈനിക പോസ്റ്റുകൾ കൈമാറിക്കഴിഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം ഇത്തരം ഇടപാടുകൾക്ക് ഇടനില നിൽക്കുന്ന സംഘത്തിലെ ചിലരെ അറസ്റ്റ് ചെയ്തതായി അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
‘ ഉപേക്ഷിക്കപ്പെട്ട നിരവധി സൈനിക പോസ്റ്റുകൾ താലിബാന്റെ കൈവശം എത്തിയി രിക്കുന്നു. പ്രദേശത്തെ പൗരന്മാരും സൈനികരായവരും ചേർന്ന് ഇടനില നിന്നതായാണ് കണ്ടെത്തിയത്. തികച്ചും രാജ്യദ്രോഹപരമായ നീക്കമാണ് നടന്നിരിക്കുന്നത്. പലരേയും പിടികൂടിയിട്ടുണ്ട്. അന്വേഷണം നടത്തി മുഴുവനാളുകളേയും നിയമത്തിന് മുന്നിലെ ത്തിക്കാനുള്ള ശ്രമത്തിലാണ്.’ അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം പൂർത്തിയാകുന്നതോടെ ഭരണകൂടത്തെ വീഴ്‌ത്തി അധികാരം പിടിക്കാനുള്ള ശ്രമമാണ് താലിബാൻ നടത്തുന്നത്. തികച്ചും ദുർബലമായ അതിർത്തി മേഖലയിലെ വിവിധ ജില്ലകളിലെ ഉപേക്ഷിക്കപ്പെട്ട സൈനിക പോസ്റ്റുകളാണ് താലിബാന്റെ കയ്യിലെത്തിയിട്ടുള്ളത്. രാജ്യത്തെ 20 ജില്ലകൾ സമീപകാലത്ത് താലിബാന്റെ നിയന്ത്രണത്തിലായിട്ടുണ്ട്. ഇത്തരം ജില്ലകളുടെ അതിർത്തിയിലെ സൈനിക പോസ്റ്റുകളാണ് താലിബാന് പ്രദേശത്തുള്ളവർ കൈമാറിയിരിക്കുന്നത്. പല സൈനികപോസ്റ്റുകളും നിലനിർത്താൻ അഫ്ഗാൻ ഭരണകൂടത്തിനോ സൈന്യത്തിനോ സാമ്പത്തികമായി സാദ്ധ്യമല്ലാത്തത് മുതലാക്കിയാണ് ഭീകരർ കയ്യിലാക്കുന്നത്.
Comments