ശ്രീനഗർ : കശ്മീർ താഴ്വരയിലെ ചെറി കർഷകർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ . വിളകൾ വിമാന മാർഗ്ഗം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വിൽപ്പനയ്ക്കായി എത്തിക്കാൻ ഭരണകൂടം തീരുമാനിച്ചു. ഇതിനായി ഇന്ത്യൻ വിമാന കമ്പനിയായ ഗോ എയറുമായി ഭരണകൂടം ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.
ഇക്കുറി മികച്ച വിളവാണ് ചെറി കർഷകർക്ക് ലഭിച്ചത്. അതിനാൽ വിളകൾ കശ്മീരിൽ മാത്രം വിറ്റഴിക്കുക അസാദ്ധ്യമാണ്. ഇതേ തുടർന്നാണ് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ചെറി എത്തിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിലൂടെ കർഷകർക്ക് വലിയ ലാഭമാകും ലഭിക്കുക.
ഇത്തവണത്തെ ബഡ്ജറ്റിൽ കശ്മീരിലെ ചെറികർഷകർക്ക് കേന്ദ്രസർക്കാർ പ്രത്യേക പരിഗണന നൽകിയിരുന്നു. ഇതാണ് ചെറിയുത്പാദനം വർദ്ധിക്കാൻ കാരണമായത്. സാധാരണയായി 14 മെട്രിക് ടൺ ചെറിയാണ് കശ്മീർ താഴ്വരയിൽ ഉത്പാദിപ്പിക്കപ്പെടാറുളളത്. എന്നാൽ ഈ വർഷം ഇതിലും അധികമാണ്. ചെടികളുടെ എണ്ണം മുൻവർഷങ്ങളേക്കാൾ കുറഞ്ഞിട്ടും വിളവ് വർദ്ധിച്ചത് കർഷകരിലും സന്തോഷമുളവാക്കിയിട്ടുണ്ട്.
ആഗോള തലത്തിൽ വലിയ പെരുമയാണ് കശ്മീർ ചെറിയ്ക്ക് ഉള്ളത്. രാജ്യത്തിനകത്ത് കശ്മീർ ചെറിയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
Comments