കൊല്ലം : ശാസ്താംകോട്ടയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത വിസ്മയ മലയാളി സമൂഹത്തിൽ നോവായി അവശേഷിക്കുകയാണ്. വിസ്മയയെ മരണത്തിലേക്ക് തള്ളിവിട്ട ഭർത്താവും മോട്ടോർ വാഹന വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിനെതിരായ രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. സഹോദരനൊപ്പമുള്ള വിസ്മയയുടെ ടിക് ടോക് വീഡിയോകൾ പ്രചരിപ്പിച്ചാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ ഒരിക്കൽ കൂടി കിരണിനെതിരായ അമർഷം പ്രകടമാക്കുന്നത്.
യൂട്യൂബിൽ പങ്കുവെച്ച ടിക് ടോക് വീഡിയോകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ചേട്ടന്റെയും അനിയത്തിയുടെയും സ്‌നേഹം പ്രകടമാക്കുന്ന വീഡിയോകൾ കണ്ണു നിറയാതെ കാണാൻ സാധിക്കുന്നില്ലെന്നാണ് ആളുകൾ പറയുന്നത്. സഹോദരനൊപ്പമുള്ള കളിയും, ചിരിയും, കുസൃതികളുമാണ് വീഡിയോകൾ. വീഡിയോകളിൽ ഒന്നിൽ ഡോക്ടറുടെ വേഷത്തിലും വിസ്മയ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രചരിക്കുന്ന വീഡിയോകൾക്ക് താഴെ വിസ്മയയുടെ കളിയും ചിരിയും ഇല്ലാതാക്കിയ കിരണിനെതിരായ രോഷവും ആളുകൾ പ്രകടമാക്കുന്നുണ്ട്.
തിങ്കളാഴ്ചയാണ് നിലമേൽ സ്വദേശിനി വിസ്മയ നിരന്തര ഭർതൃപീഡനത്തെ തുടർന്ന് ശുചിമുറിയിൽ തൂങ്ങിമരിച്ചത്. സ്ത്രീധനമായി നൽകിയ കാർ പോരെന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് വിസ്മയ സഹോദരന് അയച്ച വാട്‌സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞിരുന്നു. വിസ്മയയുടെ മരണത്തിന് പിന്നാലെ ഈ കാറിനുള്ളിൽ നിന്നും എടുത്ത വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
Comments