കൊച്ചി: ഐഷ സുൽത്താന കൊറോണ മാനദണ്ഡലങ്ങൾ ലംഘിച്ചതായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ഐഷ സുൽത്താന പാലിച്ചില്ല. കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്‌തെന്നും ദ്വീപ് ഭരണകൂടം കോടതിയിൽ അറിയിച്ചു. ഇത് സംബന്ധിച്ച രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചു.
നേരത്തെ ക്വാറന്റീൻ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഐഷ സുൽത്താനയ്‌ക്ക് കളക്ടർ അസ്‌കർ അലി നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന് എത്തിയപ്പോഴായിരുന്നു മാനദണ്ഡങ്ങൾ ലംഘിച്ചത്. ഇത് തുടർന്നാൽ കേസെടുക്കുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. ദ്വീപിന് പുറത്ത് നിന്നും എത്തുന്നവർ ഏഴ് ദിവസം നിരീക്ഷണത്തിൽ തുടരണമെന്നും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും നിർദ്ദേശമുണ്ട്. ഇതാണ് ഐഷ സുൽത്താന ലംഘിച്ചത്.
അതേസമയം, രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താന ഇന്നും ചോദ്യം ചെയ്യലിന് ഹാജരായി. കേസിൽ മൂന്നാം തവണയാണ് കവരത്തി പോലീസ് ഐഷയെ ചോദ്യം ചെയ്യുന്നത്. ഐഷയുടെ സാമ്പത്തിക ഇടപാടുകളും ഫോൺ കോൾ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എട്ട് മണിക്കൂർ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. ബന്ധുക്കൾ ആശുപത്രിയിലായതിനാൽ കൊച്ചിയിലേക്ക് മടങ്ങിപോകണമെന്ന് ഐഷ സുൽത്താന പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മീഡിയ വൺ ചാനൽ ചർച്ചയ്‌ക്കിടെ രാജ്യദ്രോഹ പരാമർശം നടത്തിയതിനാണ് കവരത്തി പോലീസ് ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്. കേന്ദ്രസർക്കാർ കൊറോണ വൈറസിനെ ലക്ഷദ്വീപിൽ ബയോവെപ്പണായി ഉപയോഗിച്ചെന്നായിരുന്നു ഐഷയുടെ പരാമർശം. ബിജെപി ലക്ഷദ്വീപ് ഘടകം നൽകിയ പരാതിയിലാണ് കേസെടുത്തത്. ബോധപൂർവം നടത്തിയ പ്രസ്താവനയെല്ലെന്നും പിന്നീട് തെറ്റ് തിരുത്തി രംഗത്തെത്തിയെന്നുമായിരുന്നു ഐഷ സുൽത്താനയുടെ വാദം.
Comments