ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുകയാണ് സമരക്കാർ. അതിനിടെ ഇന്നത്തെ പ്രതിഷേധത്തെ പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ അട്ടിമറിക്കാൻ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഡൽഹി പോലീസിനും സിഐഎസ്എഫിനുമാണ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
ഡൽഹി പോലീസിന്റേയും വിമാനത്താവളങ്ങളുടേയും മെട്രോയുടേയും സുരക്ഷാ ചുമതലയുളള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനും ഇതുസംബന്ധിച്ച് ഇന്റലിജൻസ് കത്തയച്ചു. സുരക്ഷാ സേനകളെ പ്രകോപിപ്പിച്ചുകൊണ്ട് കർഷക സമരത്തെ അട്ടിമറിക്കാൻ പാകിസ്താൻ ആസ്ഥാനമാക്കിയുളള ഐഎസ്‌ഐ ശ്രമം നടത്തും എന്നാണ് കത്തിൽ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കിയിരിക്കുന്നത്.
രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മൂന്ന് മെട്രോ സ്‌റ്റേഷനുകൾ അടച്ചിടാൻ ഡിഎംആർസി തീരുമാനിച്ചു. വിശ്വവിദ്യാലയ, സിവിൽ ലൈൻസ്, വിധാൻ സഭ മെട്രോ സ്‌റ്റേഷനുകളാണ് താൽക്കാലികമായി അടച്ചിടുന്നത്. ഇന്ന് രാവിലെ പത്ത് മണി മുതൽ നാളെ ഉച്ചയ്‌ക്ക് 2 മണി വരെ ഈ മെട്രോ സ്‌റ്റേഷനുകൾ പ്രവർത്തിക്കില്ല.
സമരത്തിന്റെ ഏഴാം മാസം തികയുന്നതിന്റെ ഭാഗമായി ഇന്ന് കർഷക സംഘടനകൾ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. നിയമത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാൽ തിരുത്താൻ തയ്യാറാണെന്ന് കേന്ദ്രം പറയുമ്പോഴും നിയമം പിൻവലിക്കുകയല്ലാതെ മറ്റൊന്നും തങ്ങൾക്ക് ആവശ്യമില്ലെന്ന നിലപാടാണ് പ്രതിഷേധക്കാർ എടുത്തിരിക്കുന്നത്. നേരത്തെ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന് കേന്ദ്രം സന്നദ്ധത അറിയിച്ചിരുന്നു.
Comments