തിരുവനന്തപുരം: 2020 ഒക്ടോബർ 24 ന് റവന്യൂവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിൽ നഷ്ടമായത് 15 കോടിയുടെ മരങ്ങളെന്ന് വിജിലൻസ് റിപ്പോർട്ട്. സംസ്ഥാനത്തെ ഒൻപതു ജില്ലകളിൽ നിന്ന് അനധികൃതമായി വൻതോതിൽ മരം മുറിച്ച് കടത്തി. റവന്യൂ ഭൂമിയിൽ നിന്ന് വനംകൊള്ള തടയുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പട്ടയ ഭൂമിയിൽ നിന്നും മുറിച്ചത് 2400 വൻ വൃക്ഷങ്ങളെന്നും വിജിലൻസ് കണ്ടെത്തി. മുറിച്ച മരങ്ങളിൽ 90 ശതമാനത്തിന് മുകളിൽ തേക്കും ഈട്ടിയുമാണ്. വിജിലൻസ് ചുമതലയുള്ള മുഖ്യ വനപാലകനാണ് വനംവകുപ്പിന് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറും. ബന്ധപ്പെട്ട ഡി. എഫ്.ഒ മാരുമായി ചർച്ച നടത്തിയ ശേഷമാകും സർക്കാരിന് റിപ്പോർട്ട് നൽകുക.
സംസ്ഥാനത്ത് നടന്ന വലിയ വനംകൊള്ളയിൽ റവന്യൂ ഉദ്യോഗസ്ഥർ നിസംഗത പാലിച്ചുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. റവന്യൂ വകുപ്പിന്റെ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് മരങ്ങൾ മുറിച്ച് കടത്തിയത്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് വയനാട്, പത്തനംതിട്ട, കാസർകോട്, ഇടുക്കി അടക്കമുള്ള ജില്ലകളിൽ നിന്നാണ് കോടികളുടെ മരങ്ങൾ മുറിച്ചു കടത്തിയത്.
Comments