തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണൻ സി.ബി.ഐയ്‌ക്ക് നാളെ മൊഴിനൽകും. പരാതിക്കാരനെന്ന നിലയിലാണ് സി.ബി.ഐ നമ്പിനാരായണന്റെ മൊഴി എടുക്കുന്നത്. സി.ബി.ഐ അന്വേഷണത്തിലാണ് നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയത്.
ചാരക്കേസുമായി ബന്ധപ്പെട്ട് അഡീഷണൽ സോളിസിറ്റർ ജനറൽ കേരളത്തിലെത്തുമെന്ന സൂചനയുമുണ്ട്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിർക്കാനായിട്ടാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകുന്നതെന്നാണ് വിവരം.
ചാരക്കേസ് പുനരന്വേഷണത്തിനായി സി.ബി.ഐ സംഘം കേരളത്തിലെത്തിക്കഴിഞ്ഞു. ഡൽഹി സ്‌പെഷ്യൽ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് എത്തിയത്. ഡി.ഐ.ജി സന്തോഷ് ചാൽക്കേയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരം സി.ബി.ഐ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇനിയുള്ള ദിവസങ്ങളിൽ അന്വേഷണ സംഘം പ്രവർത്തിക്കുക. പ്രതിയാക്കപ്പെട്ടവർക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകുന്ന നടപടിക്രമങ്ങൾ ആരംഭിച്ചതായി സി.ബി.ഐ അറിയിച്ചു.
സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് മെയ് മാസം സി.ബി.ഐ ചാരക്കേസ് എടുത്തത്. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സിബി മാത്യൂസ്, മുൻ ഐ.ബി ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാർ എന്നിവരുൾപ്പടെ 18 പേരെയാണ് സി.ബി.ഐ പ്രതിയാക്കി പ്രഥമവിവര റിപ്പോർട്ട് സമർപ്പി ച്ചത്. സ്‌പെഷ്യൽ ബ്രാഞ്ച് സി.ഐ ആയിരുന്ന എസ്.വിജയനാണ് ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും ആർ.ബി.ശ്രീകുമാർ ഏഴാം പ്രതിയുമാണ്.
Comments