കണ്ണൂർ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സാഹചര്യത്തിൽ താനടക്കമുള്ളവരെ തള്ളിപ്പറഞ്ഞ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരെ മുന്നറിയിപ്പുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഒറ്റ രാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും നുണപ്രചാരണം ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരുത്താൻ തയ്യാറായില്ലെങ്കിൽ തനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്കിൽ കുറിച്ചു.
സ്വർണക്കടത്തിൽ ആരോപണവിധേയരായ അർജ്ജുൻ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. സിപിഎം ജില്ലാ നേതൃത്വവും ക്വട്ടേഷൻ സംഘങ്ങളെന്ന പേരിൽ ഇവരെ തള്ളിപ്പറഞ്ഞിരുന്നു. ഇതാണ് ആകാശ് തില്ലങ്കേരിയെ പ്രകോപിപ്പിച്ചത്. ആകാശ് തില്ലങ്കേരി അവസാനമിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന് അടിയിൽ സവാദ് എന്നയാളുടെ ഒരു കമന്റിന് മറുപടിയായാണ് പാർട്ടി നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്ന കുറിപ്പ്.
കുറ്റപ്പെടുത്തുന്നവരെ തെറ്റുപറയാനാവില്ല, ഉത്തരവാദപ്പെട്ടവർ തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബാബുവേട്ടന്റെ കൊലയാളികളുടെ കൂടെ ക്വട്ടേഷൻ നടത്തി എന്ന് പോസ്റ്റുകൾ ഇടുമ്പോൾ ആരായാലും ഇതുപോലെ പ്രതികരിച്ചുപോവും. ഇത് ഒരു തരം വൈകാരികത ഇളക്കിവിടലാണ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആവുമ്പോൾ പറയുന്നതിൽ ആധികാരികതയുണ്ടെന്ന് ധരിച്ചുപോവും. രക്തസാക്ഷികളെ ഒറ്റിക്കൊടുത്തവർ ആരായാലും അവരുടെ പേര് വെളിപ്പെടുത്തണം. താനാണ് കുറ്റവാളിയെങ്കിൽ തെരുവിൽ വന്ന് നിൽക്കാം. നിങ്ങൾക്കെന്നെ എറിഞ്ഞുകൊല്ലാവുന്നതാണ്. അല്ലാതെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ആകാശ് തില്ലങ്കേരി കുറിച്ചു.
ഇതുപോലുള്ള പരസ്യ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവർ തിരുത്താൻ തയ്യാറല്ലെങ്കിൽ തനിക്കും പര്യസ്യമായി പ്രതികരിക്കേണ്ടി വരുമെന്നും ആകാശ് തില്ലങ്കേരി പറയുന്നു. പാർട്ടി ഷുഹൈബ് വധക്കേസിൽ പ്രതിചേർക്കപ്പെട്ടപ്പോൾ തന്നെ പുറത്താക്കിയതാണ്. അത് തനിക്കും നിങ്ങൾക്കും എല്ലാവർക്കും ബോദ്ധ്യമുള്ള കാര്യമാണ്. അന്ന് മുതൽ ചെയ്യുന്ന ഏതൊരു കാര്യത്തിലും പാർട്ടിയ്‌ക്ക് ഉത്തരവാദിത്വമേൽക്കേണ്ട ബാദ്ധ്യതയില്ല. അതൊരു വസ്തുതയാണ്. എന്ന് കരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാർട്ടിയെ സ്‌നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ അംഗീകരിക്കാൻ കഴിയില്ലെന്നും തില്ലങ്കേരി കുറിച്ചു.
Comments