ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പ്രതിരോധ വാക്‌സിനായ കൊവാക്സിൻ കൊറോണയുടെ ആൽഫ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമെന്ന് പഠനം. അമേരിക്കൻ നാഷണൽ ഇൻസ്റ്റിയൂട്ട് ഓഫ് ഹെൽത്ത്(എൻഐഎച്ച്) നടത്തിയ പഠനത്തിനാണ് മികച്ച ഫലപ്രാപ്തി കണ്ടെത്തിയത്. കൊറോണയുടെ തുടരെത്തുടരെയുള്ള വകഭേദമാറ്റങ്ങൾ ആഗോള തലത്തിൽ വളരെ അധികം ആശങ്ക ഉയർത്തിയതായിരുന്നു. അതിനാൽ തന്നെ പുതിയ പഠനം ലോകരാഷ്‌ട്രങ്ങൾക്ക് ആശ്വാസം പകരുന്നതാണ്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാരത് ബയോടെക് ആണ് കൊവാക്‌സിന്റെ നിർമ്മാതാക്കൾ.
കൊവാക്‌സിൻ സ്വീകരിച്ചവരുടെ ബ്ലഡ് സെറം ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഈ പഠനം അനുസരിച്ച് കൊവാക്‌സിൻ സ്വീകരിച്ച ആളുകളുടെ ശരീരത്തിൽ b.1.1.7(ആൽഫ) b.1.617(ഡെൽറ്റ) എന്നീ കൊറോണ വകഭേദങ്ങൾക്കെതിരായ അന്റിബോഡി ഉത്പാദിപ്പിച്ചുവെന്നും കണ്ടെത്തി. പുതിയ പഠനം കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് ശക്തി പകരുന്നുവെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹെൽത്ത് മുമ്പ് പലതവണ ഇന്ത്യയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇന്ത്യയുമായി ശക്തമായ ശാസ്ത്രീയ സഹകരണത്തിന്റെ ചരിത്രമുണ്ട് എൻഐഎച്ചിന്. കൊവാക്‌സിന്റെ നിർമ്മാണത്തിന് എൻഐഎച്ചിന്റെ ഫണ്ടുകളുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത അഡ്ജുവൻറും സഹായിച്ചിരുന്നു. ഇതുവരെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 25 മില്യൺ ആളുകൾ കൊവാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.
അതിനിടെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ഉടൻ ലഭിച്ചേക്കുമെന്ന് നിതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോൾ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ താമസിയാതെ തീരുമാനമുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യയിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തുന്ന ആദ്യ വാക്‌സിനാണ് കൊവാക്‌സിൻ. മികച്ച ഫലപ്രാപ്തിയാണ് കൊവാക്‌സിൻ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയലിൽ കാണിച്ചത്. 18 വയസുമുതൽ 98 വയസുവരെയുള്ള 25, 800 പേരിലാണ് കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. കൂടാതെ ഇത്രയധികം ആളുകളിൽ പരീക്ഷണം നടത്തുന്നതും ഇത് ആദ്യമായാണ്. 78 ശതമാനം ഫലപ്രദമെന്നാണ് പരീക്ഷണത്തിൽ കണ്ടെത്തിയത്.
Comments