ന്യൂഡൽഹി: കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗവ്യാപനം കുടുതലുള്ള കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങൾ സന്ദർശിക്കാനൊരുങ്ങി കേന്ദ്രസംഘം. ആറംഗ സംഘ ആരോഗ്യ വിദഗ്ധരാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടൽ.
കേരളം, അരുണാചൽപ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ രോഗബാധിതർ കൂടുതലുള്ളത്. ഈ സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം എത്തുന്നത്. സംസ്ഥാനത്തെത്തുന്ന സംഘം ആദ്യം സംസ്ഥാനത്തെ സ്ഥിതിഗതികളും വെല്ലുവിളികളും വിലയിരുത്തുകയും പിന്നീട് രോഗവ്യാപനം കുറയ്‌ക്കാൻ വേണ്ട നിർദ്ദേശങ്ങൾ നേരിട്ട് നൽകുകയുമാണ് ചെയ്യുക.
ആരോഗ്യ വകുപ്പുമായി ചേർന്ന് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തലാണ് സംഘത്തിന്റെ ചുമതല. പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് ഡോ. രുചി ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുക. രോഗവ്യാപനം കുറയ്‌ക്കാൻ ഈ സംഘം സംസ്ഥാനത്തെ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ കൊറോണ കേസുകൾ ഗണ്യമായി കുറഞ്ഞിട്ടും കേരളത്തിൽ കാര്യമായ രീതിയിലുള്ള മാറ്റം ഇതുവരെയുണ്ടായില്ല. ടിപിആർ 10 ശതമാനത്തിൽ മുകളിലാണ്. നിലവിൽ പ്രതിദിനം പതിനായിരത്തിന് മുകളിലാണ് രോഗികൾ. ഈ സാഹചര്യത്തിലാണ് കൊറോണ വ്യാപനം കുറയ്‌ക്കുന്നതിന് കേന്ദ്രസംഘത്തെ അയക്കാൻ തീരുമാനിച്ചത്.
Comments