കൊച്ചി: സംസ്ഥാന സർക്കാരിന്റെയും തൊഴിൽ വകുപ്പിന്റെയും വ്യവസായ വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ 3500 കോടി രൂപയുടെ പദ്ധതിയിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ച കിറ്റെക്‌സിനെ വീണ്ടും വേട്ടയാടി തൊഴിൽ വകുപ്പ്. ഇന്ത്യയിൽ നിലവിലുളള 76 നിയമങ്ങൾ ലംഘിച്ചതായി കാണിച്ച് കിറ്റെക്‌സിന് തൊഴിൽ വകുപ്പ് നോട്ടീസ് നൽകി. എന്നാൽ ഇതിൽ പലതും തന്റെ കമ്പനിക്ക് ബാധകമുളളതല്ലെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ് പറഞ്ഞു. തന്നെ വധശിക്ഷയ്‌ക്ക് വിധിക്കാവുന്ന വരെ കുറ്റം ചെയ്തുവെന്നാണ് നോട്ടീസിൽ പറയുന്നതെന്നും സാബു ജേക്കബ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടാണ് നോട്ടീസ് ലഭിച്ചത്. കേരളത്തിലെ എല്ലാ വ്യവസായികളും ഇതുപോലെ പീഡിപ്പിക്കപ്പെടുകയാണ്. ഭയന്നിട്ട് ആരും പുറത്തുപറയുന്നില്ല. കിറ്റെക്‌സ് ഗ്രൂപ്പിന് ഏത് സംസ്ഥാനത്തേക്കും അനായാസം മാറാൻ സാധിക്കും. പക്ഷെ ഒരു ലക്ഷവും രണ്ട് ലക്ഷവും ഉൾപ്പെടെ കുറഞ്ഞ സംഖ്യകൾ മുടക്കുന്ന സംരംഭകരോടും ഇതാണ് സമീപനമെന്ന് സാബു ജേക്കബ് ചൂണ്ടിക്കാട്ടി.
താൻ ഉന്നയിച്ച വിഷയം പരിശോധിക്കാനോ പരിഹരിക്കാനോ സർക്കാർ ശ്രമിക്കുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു. തന്റെ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് വ്യവസായ മന്ത്രി പറഞ്ഞിരുന്നു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷമാണ് സർക്കാരിൽ നിന്നും ഒരു ഉദ്യോഗസ്ഥൻ കാര്യങ്ങൾ അന്വേഷിക്കാൻ എത്തിയത്. എല്ലാ റിപ്പോർട്ടുകളും അദ്ദേഹത്തിന് നൽകുകയും ചെയ്തു.
എല്ലാ നിയമങ്ങളും പാലിച്ചാണ് കിറ്റെക്‌സ് പ്രവർത്തിക്കുന്നത്. നോട്ടീസിൽ പറഞ്ഞ 76 നിയമങ്ങളും പാലിക്കുന്ന ഏത് വ്യവസായമാണ് കേരളത്തിൽ ഉളളതെന്ന് സാബു ജേക്കബ് ചോദിച്ചു. എല്ലാ രേഖകളും ഹാജരാക്കാം. തനിക്കെതിരെ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. 26 വർഷം സംരംഭവുമായി ഇവിടെ താൻ പ്രവർത്തിക്കുന്നു. എന്നാൽ 76 നിയമങ്ങൾ ലംഘിച്ചതായി ഇപ്പോഴാണോ കണ്ടെത്തിയതെന്നും സാബു ജേക്കബ് ചോദിച്ചു. നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും നടപടിയെടുക്കുകയാണ് വേണ്ടതെന്നും സാബു ജേക്കബ് പറഞ്ഞു.
സ്ഥാപനത്തിലെ തുടർച്ചയായ പരിശോധനകളിൽ പ്രതിഷേധിച്ചാണ് പദ്ധതിയിൽ നിന്ന് പിൻമാറുകയാണെന്ന് കിറ്റെക്‌സ് പ്രഖ്യാപിച്ചത്. ഒരു മാസത്തിനിടെ 11 തവണ പരിശോധന നടത്തിയതായും ഫാക്ടറി പ്രവർത്തിപ്പിക്കാനുളള സാഹചര്യം പോലും ഇല്ലാതാക്കുകയാണെന്നും സാബു ജേക്കബ് ആരോപിച്ചിരുന്നു.















