ജനീവ: വടക്ക് പടിഞ്ഞാറൻ സിറിയയിലുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ ആറ് കുട്ടികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച മാത്രം നടന്ന ആക്രമണങ്ങളിലാണ് കുട്ടികൾക്ക് ജീവഹാനി ഉണ്ടായതെന്ന് യുഎൻ ചിൽഡ്രൻസ് ഫണ്ട് വ്യക്തമാക്കി. ജബൽ അൽ സവയ്യ, ഇദ്‌ലിബ്, ഇബ് ലിൻ, ബാൽഷൺ, ബാൽയോൺ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നതെന്ന് യുഎൻ ചിൽഡ്രൻസ് ഫണ്ട് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട കുട്ടികളിൽ മൂന്ന് പേർ സഹോദരങ്ങളാണ്. മാതാപിതാക്കൾക്കൊപ്പം വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർ ആക്രമണത്തിന് ഇരയായത്. ഒരു ജീവകാരുണ്യ പ്രവർത്തകന്റെ രണ്ട് കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. പ്രദേശത്തെ ഒരു ജലവിതരണ കേന്ദ്രവും ആക്രമണത്തിൽ തകർന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ സിറിയയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം ഉണ്ടാകുന്ന ഏറ്റവും കടുത്ത ആക്രമണമാണ് അടുത്തിടെ നടക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 512 കുട്ടികളാണ് സിറിയയിൽ കൊല്ലപ്പെട്ടത്.
Comments