പത്തനംതിട്ട: പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ജവാൻ ഉത്പാദനം ഇന്ന് പുനരാരംഭിക്കില്ല. പോലീസ്, എക്സൈസ്, ബിവറേജ്, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്റ്റോക്ക് പരിശോധിച്ച ശേഷം മാത്രമെ ഈ വിഷയത്തിൽ തീരുമാനമാവുകയുള്ളൂ. നേരത്തെ ജവാൻ മദ്യ നിർമ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് അറിയച്ചതിനെ തുടർന്ന് ജോലിയ്ക്ക് എത്തിയ തൊഴിലാളികൾ തിരികെ പോയി.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഇന്ന് ട്രാവൻകൂർ ഷുഗേഴ്സിൽ പരിശോധന നടത്തുന്നുണ്ട്. സ്പിരിറ്റ് കടത്തിൽ ജനറൽ മാനേജർ അടക്കം മൂന്ന് ജീവനക്കാർക്കെതിരെ നടപടി എടുത്തിരുന്നു. ജനറൽ മാനേജർ അലക്സ് പി എബ്രഹാം, പേഴ്സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവരെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം പുളിക്കീഴിലേക്കെത്തിച്ച രണ്ട് ടാങ്കർ ലോറികളിൽ നിന്നാണ് പ്രതികൾ സ്പിരിറ്റ് കടത്തിയത്. നാൽപ്പതിനായിരം ലിറ്റർ വീതമുള്ള രണ്ട് ടാങ്കറുകളും ലോഡ് ഉൾപ്പടെ പോലീസ് കസ്റ്റഡിയിലാണ്. ഇതോടെ സ്പിരിറ്റിനും ക്ഷാമം ആയി. തുടർന്നാണ് ഉത്പാദനം നിർത്താൻ കെഎസ്ബിസി നിർദ്ദേശം നൽകിയത്.
Comments