കണ്ണൂർ:സ്വർണക്കടത്ത് കേസിൽ എം വി ജയരാജനെയും പി ജയരാജനെയും ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രൻ.കണ്ണൂർ വിമാനത്താവളത്തെ സ്വർണക്കടത്തുകാർക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള കേന്ദ്രമാക്കി സിപിഎം മാറ്റിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
സ്വർണ്ണക്കടത്തുകാരെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നു എന്ന് ആരോപിച്ച് യുവമോർച്ച കണ്ണൂരിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലാണ്, കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിൽ ഗൂഢാലോചനയുണ്ടെന്നുംകൊള്ളമുതൽ പങ്കുവെക്കുന്നതിലുള്ള തർക്കമാണ് കണ്ണൂരിലെ സിപിഎമ്മിലെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേ സമയം കേസുമായി ബന്ധപ്പെട്ട് പ്രധാന പ്രതി അർജ്ജുൻ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. കേസിൽ ടി.പി വധക്കേസ് പ്രതികളായ കൊടിസുനിയെയും മുഹമ്മദ് ഷാഫിയെയും കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യും. ഇന്നലെ ഇരുവരുടെയും വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇതുവരെയുള്ള അന്വേഷണം സിപിഎമ്മിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേസിലെ മുഴുവൻ ആരോപണ വിധേയരും കണ്ണൂരിലെ സിപിഎമ്മിന്റെ പ്രധാനികളാണ്.
Comments