കൊച്ചി: സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന മൊഴിയുമായി വീണ്ടും സ്വർണ്ണക്കടത്ത് കേസ് പ്രതി അർജ്ജുൻ ആയങ്കി. ഒളിവിൽ കഴിഞ്ഞത് പാർട്ടി ഗ്രാമങ്ങളിൽ തന്നെയാണെന്ന് അർജ്ജുൻ കസ്റ്റംസിന് മൊഴി നൽകി. ഒളിവിലുള്ള ആദ്യ ദിവസങ്ങളിൽ കണ്ണൂർ ജില്ല വിട്ട് പോയിരുന്നില്ല. രണ്ട് ദിവസത്തോളം കഴിഞ്ഞത് സ്വന്തം വീട്ടിൽ തന്നെയായിരുന്നുവെന്നും അർജ്ജുൻ വെളിപ്പെടുത്തി.
ഒളിത്താവളത്തെ കുറിച്ചും, സംരക്ഷണമൊരുക്കിയവരെ കുറിച്ചും പലതും അർജ്ജുൻ മറയ്‌ക്കുന്നുണ്ടെന്നും കസ്റ്റംസ് കോടതിയിൽ അറിയിച്ചു. അർജ്ജുന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തുടർന്ന് കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് സിപിഎം നേതൃത്വത്തെ തന്നെ വെട്ടിലാക്കി അർജ്ജുന്റെ പുതിയ മൊഴി പുറത്തുവരുന്നത്.
സ്വർണക്കടത്തുകാരിൽ നിന്നും തട്ടിയെടുക്കുന്ന സ്വർണത്തിന്റെ ഒരു വിഹിതം ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർക്ക് നൽകിയിരുന്നുവെന്നാണ് അർജ്ജുൻ ആയങ്കി ആദ്യം കസ്റ്റംസിനോട് വെളിപ്പെടുത്തിയത്. ഇതു പ്രകാരം മുഹമ്മദ് ഷാഫിയേയും കൊടി സുനിയേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കസ്റ്റംസ്. മുഹമ്മദ് ഷാഫി പരോളിലും കൊടി സുനി ജെയിലിലുമാണ്.
നേരത്തെ അർജ്ജുൻ ആയങ്കിയുടെ ഒപ്പമുണ്ടായിരുന്ന യൂസഫ് എന്നാൾക്കും കസ്റ്റംസ് ചോദ്യം ചെയ്‌ലിന് ഹാജരാകണമെന്ന് നിർദ്ദേശിച്ച് നോട്ടീസ് നൽകിയിരുന്നു. ഇയാൾ പിന്നീട് അർജ്ജുൻ ആയങ്കിയുമായി തെറ്റിപ്പിരിഞ്ഞിരുന്നു. മുഹമ്മദ് ഷഫീഖ് സ്വർണം കടത്തിക്കൊണ്ടുവന്ന ദിവസം ഇത് തട്ടിയെടുക്കാൻ യൂസഫിന്റെ നേതൃത്വത്തിലുള്ള സംഘവും ഉണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കും നോട്ടീസ് നൽകിയിരിക്കുന്നത്.
അതിനിടെ അർജ്ജുൻ ആയങ്കിയുടെ ഭാര്യ അമലയെ ഇന്നലെ കസ്റ്റംസ് കൊച്ചിയിലെ ഓഫിസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. അർജ്ജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചായിരുന്നു പ്രധാനമായും കസ്റ്റംസ് ഇവരോട് ചോദിച്ചതെന്നാണ് വിവരം. അർജ്ജുൻ ആയങ്കിയുടെ ബിനാമിയെന്ന് പറയുന്ന ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവായിരുന്ന സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
Comments