ഇടുക്കി: റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ് മറയാക്കി മരം മുറിച്ച് കടത്തിയ സംഭവത്തിൽ സ്ഥല ഉടമയ്‌ക്ക് എതിരെ കേസെടുത്ത് വനം വകുപ്പ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള നടപടിയിൽ കെണിയിലാകുന്നത് പാവപ്പെട്ട കർഷകരാണ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് മറ്റ് വകുപ്പുകൾ നടപടിയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് അനധികൃത മരം മുറിയിൽ കർഷകർക്കെതിരെയും കേസെടുക്കാം എന്ന ഉത്തരവ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഏതൊക്കെ പട്ടയഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്നും ഭൂമിയുടെ ഉടമസ്ഥനാരെന്നും വനംവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2020 ഒക്ടോബർ 24ലെ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മരം മുറിച്ച എല്ലാവർക്കും എതിരെ കേസെടുക്കാനാണ് വനംവകുപ്പിന്റെ ഉത്തരവ്.
മുഖ്യ വനപാലകന്റെ നിർദ്ദേശപ്രകാരമാണ് വിഷയത്തിൽ അടിയന്തിര നടപടി വരുന്നത്. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, വിവിധ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാർ എന്നിവർ ബന്ധപ്പെട്ട ഡിഎഫ്ഓമാർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതിനിടെ മുട്ടിൽ വനംകൊള്ളയിൽ വിവാദ ഉത്തരവിറക്കാൻ നിർദ്ദേശം നൽകിയത് മുൻ റവന്യു മന്ത്രി ഇ ചന്ദ്രശേഖരനെന്ന് വിവരാവകാശ രേഖകളും പുറത്തുവന്നിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടുക്കിയിൽ മരംമുറിച്ച പലയിടങ്ങളിലും നേരിട്ടെത്തി പരിശോധന നടത്തി. ഒക്ടോബറിലെ ഉത്തരവിൽ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്നും തടസം നിൽക്കുന്നവർക്ക് എതിരെ നടപടി എടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പലയിടത്തും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മരം മുറി.
Comments