തിരുവനന്തപുരം : സഹകരണ മേഖലയെ തകർക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമമാണ് പുതിയ വകുപ്പ് രൂപീകരിച്ചതിലൂടെ പുറത്തുവരുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. അമിത് ഷായെപ്പോലെയുള്ള ഒരാളെ വകുപ്പ് ഏൽപ്പിച്ചത് സംസ്ഥാനങ്ങളെ മറികടന്ന് സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കാനാണെന്നും തോമസ് ഐസക്ക് ആരോപിച്ചു. ഹിന്ദുത്വ അട്ടിമറി നടത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നും ഐസക്ക് ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര മന്ത്രിസഭ പുന:സംഘടനയ്‌ക്ക് മുന്നോടിയായാണ് പുതിയ വകുപ്പ് രൂപീകരിച്ചത്. പുന:സംഘടനയിൽ സഹകരണ വകുപ്പ് അമിത് ഷായ്‌ക്ക് നൽകുകയും ചെയ്തു. ആഭ്യന്തര വകുപ്പിനു പുറമേയാണ് അമിത് ഷാ സഹകരണ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്നത്.
സഹകരണ വകുപ്പ് രൂപീകരിച്ചതിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ നടപടി ഫെഡറലിസത്തിലുള്ള കടന്നുകയറ്റമാണെന്ന് യെച്ചൂരി പറഞ്ഞു. ട്വിറ്ററിലൂടെയാണ് സിപിഎം ജനറൽ സെക്രട്ടറിയുടെ പ്രതികരണം.കോര്‍പ്പറേറ്റുകള്‍ക്ക് വന്‍തുക ലോണ്‍ നല്‍കി പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ചതിന് പിന്നാലെ രാജ്യത്തെ സഹകരണ ബാങ്കുകളിലെ വന്‍ നിക്ഷേപവും കൊള്ളയടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും യെച്ചൂരി ആരോപിച്ചു.
കേരളത്തിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങളിൽ വ്യാപക ക്രമക്കേടുകളും സ്വജന പക്ഷപാതവും നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നത് സഹകരണ ബാങ്കുകൾ വഴിയാണെന്ന ആക്ഷേപവും നിലനിൽക്കുന്നതിനിടെയാണ് സഹകരണ വകുപ്പ് രൂപീകരണം നടക്കുന്നതും അമിത് ഷാ മന്ത്രിയായെത്തുന്നതും.
Comments